Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ വക ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് പുറപ്പെട്ട മുഴുവന്‍ ഹാജിമാരും തിരിച്ചെത്തി. അവസാന ദിനമായ ഇന്നലെ വരെ രണ്ട് വിമാനങ്ങളിലായി 555 പേരാണ് മടങ്ങിയെത്തിയത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി എന്നിവിടങ്ങളില്‍ മടങ്ങിയെത്തിയ ഹാജിമാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,23,162 രൂപയാണ് നല്‍കിയത്. കഴിഞ്ഞ തവണയും തിരിച്ചെത്തിയ ഹാജിമാര്‍ 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
13,809 മുതിര്‍ന്നവരും 20 കുട്ടികളുമാണ് ഈ വര്‍ഷം കേരളത്തില്‍നിന്നും ഹജിന് പുറപ്പെട്ടത്. ഇവരില്‍ 13,751 പേരാണ് തിരിച്ചെത്തിയത്. ആറ് പേര്‍ ഹജ് കര്‍മത്തിനിടെ മരിച്ചു. 48 പേര്‍ സ്വന്തം നിലയില്‍ മടങ്ങി എത്തി. നാല് പേര്‍ സൗദിയില്‍ തുടരുന്നു. കരിപ്പൂരില്‍ നിന്നും പുറപ്പെട്ട 11,059 പേരില്‍ 11,012 പേരും കൊച്ചിയില്‍ നിന്നും പുറപ്പെട്ട 2750 പേരില്‍ 2739 പേരുമാണ് തിരിച്ചെത്തിയത്. കരിപ്പൂരില്‍ നിന്നും 17,78,503 കൊച്ചിയില്‍ നിന്നും 7,44,659 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാര്‍ സംഭാവന നല്‍കിയത്.
താളപ്പിഴകളില്ലാതെയാണ് ഈ വര്‍ഷത്തെ ഹജ് സര്‍വീസ് സമാപിച്ചത്. കരിപ്പൂരിലേക്ക് സൗദി എയര്‍ലൈന്‍സ് 36 സര്‍വീസും നെടുമ്പാശ്ശേരിയിലേക്ക് എയര്‍ ഇന്ത്യ എട്ടു സര്‍വീസുകളുമാണ് നടത്തിയത്. ഇവ കൃത്യസമയത്ത് പറന്നിറങ്ങിയത് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി. കരിപ്പൂരിലെത്തിയ അവസാന സംഘത്തെ ഹജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. പി.വി. അബ്ദുല്‍ വഹാബ് എം.പി, ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് ഫൈസി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു ഹജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാന്‍ എന്ന ഇണ്ണി, പി.കെ.അഹമ്മദ്, എച്ച്. മുസമ്മില്‍ ഹാജി, മുസ്‌ലിയാര്‍ സജീര്‍, എസ്.അനസ് ഹാജി, മുന്‍ അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാന്‍, ഹജ് സെല്‍ ഓഫീസര്‍ എസ്.നജീബ് സംബന്ധിച്ചു.

 

 

 

 

Latest News