ന്യൂദൽഹി- യു.എന്നിൽ ഉദ്യോഗസ്ഥനായിരുന്ന വയോധികനെ കൊന്ന് കഷ്ണം കഷ്ണമാക്കി ഫ്രിഡ്ജിനുള്ളിലാക്കിയ സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. ഇദ്ദേഹത്തിന്റെ പണവും ആഭരണവും കവരാനാണ് ക്രൂരകൃത്യം നടത്തിയത്. കൃഷ്ണ ഗോശാല എന്ന 91-കാരനാണ് കൊല്ലപ്പെട്ടത്. സൗത്ത് ദൽഹിയിലെ വസതിയിൽനിന്ന് ശനിയാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. വീട്ടിൽ ഇദ്ദേഹത്തെ സഹായിക്കാൻ നിന്നിരുന്ന കിഷൻ എന്നയാളാണ് മുഖ്യപ്രതി.
ശനിയാഴ്ച ഒരു ടെമ്പോയിൽ നാലുപേരോടൊപ്പം വീട്ടിലെത്തിയ കിഷൻ ചായയിൽ മയക്കുമരുന്ന് കലർത്തി കൃഷ്ണക്കും ഭാര്യ സരോജക്കും നൽകുകയായിരുന്നു. അബോധാവസ്ഥയിലായ കൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഫ്രിഡ്ജിലാക്കി കൊണ്ടുപോയി. സെക്യൂരിറ്റി ജീവനക്കാർ ചോദിച്ചപ്പോൾ ഫ്രിഡ്ജ് നന്നാക്കാൻ കൊണ്ടുപോകുകയാണ് എന്നായിരുന്നു പറഞ്ഞത്. പിറ്റേന്ന് ബോധം തെളിഞ്ഞപ്പോഴാണ് ഭർത്താവിനെ കാണാനില്ലെന്ന വിവരം സരോജ അറിഞ്ഞത്. ഉടൻ പോലീസിനെ അറിയിക്കുകയായിരുന്നു. മൂന്നു ലക്ഷം രൂപയാണ് വീട്ടിൽനിന്ന് കാണാതായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കിഷൻ കുടുങ്ങി. കൃഷ്ണയുടെ മൃതദേഹം വലിയ കുഴിയെടുത്ത് കുഴിച്ചുമൂടിയിരുന്നു. മൃതദേഹം പോലീസ് കണ്ടെടുത്തു. ഒരു വർഷത്തോളമായി ഗോശാലയുടെ സഹായായി പ്രവർത്തിക്കുകയായിരുന്നു കിഷൻ. ഒരു മാസം മുമ്പാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.