റിയാദ് - പുതിയ ഹിജ്‌റ വർഷാരംഭം (ഓഗസ്റ്റ് 31) മുതൽ ഹൗസ് ഡ്രൈവർമാരുടെ ഇഖാമ ഫീസ് വർധിപ്പിച്ചു എന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. മറ്റു പ്രൊഫഷനുകളിലുള്ള വിദേശ തൊഴിലാളികളുടെ ഇഖാമ ഫീസിന് തുല്യമായി ഹൗസ് ഡ്രൈവർമാരുടെയും ഇഖാമ ഫീസ് ജവാസാത്ത് ഡയറക്ടറേറ്റ് വർധിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. എന്നാൽ ഇത് ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു.
ഹൗസ് ഡ്രൈവർമാരുടെ ഇഖാമ ഫീസിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 13 ലക്ഷം ഹൗസ് ഡ്രൈവർമാരാണുള്ളത്. 2017 ൽ രാജ്യത്ത് 14 ലക്ഷം ഹൗസ് ഡ്രൈവർമാരുണ്ടായിരുന്നു. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വന്നത് വിദേശികളായ ഹൗസ് ഡ്രൈവർമാരുടെ എണ്ണം കുറയുന്നതിന് ഇടയാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷത്തോടെ മുപ്പതു ലക്ഷത്തോളം സൗദി വനിതകൾ ഡ്രൈവിംഗ് ലൈസൻസ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ സൗദി വനിതകൾ ഡ്രൈവിംഗ് ലൈസൻസ് നേടുന്നതോടെ സൗദിയിൽ ഹൗസ് ഡ്രൈവർമാരുടെ എണ്ണം ഇനിയും കുറഞ്ഞേക്കും.