സമ്പദ്‌വ്യവസ്ഥ പിന്നോട്ടടിക്കാന്‍ കാരണം മോഡിയുടെ ദുര്‍ഭരണമെന്ന് മന്‍മോഹന്‍ സിങ്

ന്യൂദല്‍ഹി- രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ സ്ഥിതി വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടും ദുര്‍ഭരണവുമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്നും മന്‍മോഹന്‍ പറഞ്ഞു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും മന്ദഗതിയിലുള്ള വലര്‍ച്ചയാണെന്ന റിപോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് മന്‍മോഹന്റെ പ്രതികരണം. 

നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തരോല്‍പ്പന്ന (ജി.ഡി.പി) വളര്‍ച്ച അഞ്ചു ശതമാനമായി താഴോട്ടു പോയിരിക്കുകയാണ്. തൊട്ടു മുമ്പുള്ള പാദത്തില്‍ ഇത് 5.8 ശതമാനവും 2018 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 8.0 ശതമാനവും ആയിരുന്നു. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും ്അവസാന പാദത്തിലെ വളര്‍ച്ചാ നിരക്ക് അഞ്ചു ശമതാനമാണെന്നത് സൂചിപ്പിക്കുന്നത്് നാം ദീര്‍ഘമായ ഒരു മാന്ദ്യത്തിന്റെ നടുവാണെന്നും മന്‍മോഹന്‍ ചൂണ്ടിക്കാട്ടി.

അഞ്ചു ശതമാനം എന്ന വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയ്ക്കു മുന്നോട്ടു പോകാനാവില്ല. ഈ സാഹചര്യത്തില്‍ പ്രതികാര രാഷ്ട്രീയം മാറ്റിവച്ച് വിദഗ്ധരും അറിവുള്ളവരും പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകുകയും ഈ മനുഷ്യനിര്‍മിത പ്രതിസന്ധിയില്‍ നിന്നും സമ്പദ് വ്യവസ്ഥയെ രക്ഷപ്പെടുത്താനും ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു- മന്‍മോഹന്‍ പറഞ്ഞു. 


 

Latest News