Sorry, you need to enable JavaScript to visit this website.

ദൽഹിയിൽനിന്നും കുടിയേറ്റക്കാരെ തുരത്തണമെന്ന് ബി.ജെ.പി നേതാവ് തിവാരി; തിവാരിയാണ് വലിയ കുടിയേറ്റക്കാരനെന്ന് കോൺഗ്രസ്

ന്യൂദൽഹി- അസമിനെ പോലെ ദൽഹിയിലും ദേശീയ പൗരത്വ രജിസ്റ്റർ സംവിധാനം ഏർപ്പെടുത്തണമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. ദൽഹിയിലെ സഹചര്യം ഗുരുതരമാണെന്നും അനധികൃത കുടിയേറ്റക്കാരാൽ ദൽഹി നിറഞ്ഞിരിക്കുകയാണെന്നും മനോജ് തിവാരി ആരോപിച്ചു. സമയം വരുമ്പോൾ ദൽഹിയിലും അസമിലെ പോലെ എൻ.ആർ.സി ഏർപ്പെടുത്തുമെന്നും മനോജ് തിവാരി വ്യക്തമാക്കി. ദൽഹി നിയമസഭയിലേക്ക് അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മനോജ് തിവാരിയുടെ പ്രസ്താവന വന്നത്. നേരത്തെയും സമാനമായ പ്രസ്താവന മനോജ് തിവാരി നടത്തിയിരുന്നു. 
അതേസമയം, മനോജ് തിവാരിക്കെതിരെ രൂക്ഷവിമർശനവുമായി അഖിലേന്ത്യ മഹിള കോൺഗ്രസ് രംഗത്തെത്തി. മനോജ് തിവാരി ജനിച്ചത് ബിഹാറിലെ കൈമൂറിൽ, പഠിച്ചത് യു.പിയിലെ വരാണസിയിൽ, ജോലി ചെയ്തത് മുംബൈയിൽ, ആദ്യം മത്സരിച്ചത് യു.പിയിലെ ഗോരഖ് പുരിൽ, രണ്ടാമത് മത്സരിച്ചത് ദൽഹിയിൽ.ഇപ്പോൾ അനധികൃത കുടിയേറ്റക്കാരെ ദൽഹിയിൽനിന്ന് തുരത്തണമെന്ന് പ്രസംഗിക്കുകയും ചെയ്യുന്നുവെന്നായിരുന്നു മഹിള കോൺഗ്രസിന്റെ ട്വീറ്റ്. 
അതേസമയം, നിലവിൽ പ്രസിദ്ധീകരിച്ച എൻ.ആർ.സി പട്ടികക്കെതിരെ ബി.ജെ.പിയിൽനിന്ന് തന്നെ പ്രതിഷേധമുയർന്നു. അസമിലെ ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വാസ് ശർമയാണ് രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നിലവിലുള്ള പട്ടിക പര്യാപ്തമല്ലെന്നും നിരവധി പേർ ഇന്ത്യക്കാരല്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിരവധി ഹിന്ദുക്കൾ പട്ടികയിൽനിന്ന് പുറത്താണെന്നാണ് അദ്ദേഹം കാരണം പറഞ്ഞത്. ഇതിനെതിരെ അസം സർക്കാറും കേന്ദ്രവും പുതിയ പദ്ധതി കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

Latest News