മലപ്പുറം-മഞ്ചേരിയിലെ പുതിയ ഗതാഗത പരിഷ്‌കരണം സെപ്തംബർ ഒന്നു മുതൽ നടപ്പാക്കുമെന്നു ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. പുതിയ പരിഷ്‌കരണവുമായി ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും സഹകരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഗതാഗത പരിഷ്‌കരണങ്ങൾ കാര്യക്ഷമമായും കർശനമായും നടപ്പാക്കാൻ മഞ്ചേരി നഗരസഭയെയും ആർടിഒയെയും പോലീസിനെയും ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കാലം തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ പോലീസ് ഏറ്റെടുത്തു നിർവഹിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു പോലീസും ആർടിഒയുടെ പട്രോളിംഗ് വിംഗും കൈകോർക്കും. മഞ്ചേരിയിലെ വിവിധ ഏരിയകളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ നഗരസഭ ചർച്ച ചെയ്ത് തീരുമാനിക്കും. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ കച്ചേരിപ്പടി ഐജിബിടി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് മഞ്ചേരിയിലെ പുതിയ ഗതാഗത പരിഷ്‌കരണം.
കോഴിക്കോട്ടു നിന്നു മഞ്ചേരിയിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകൾ തുറക്കൽ വഴി സെൻട്രൽ ജംഗ്ഷനിലെത്തിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് വഴി കച്ചേരിപ്പടി സ്റ്റാൻഡിലെത്തും. മഞ്ചേരി ഗേൾസ് സ്‌കൂളിനു മുന്നിൽ യാത്രക്കാരെ ഇറക്കും. എന്നാൽ ആളെ കയറ്റാൻ അനുവദിക്കില്ല. ഐജിബിടിയിൽ നിന്നു തുറക്കൽ ബൈപാസ് വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്നത്. നെല്ലിപറമ്പ്, നിലമ്പൂരിൽ നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകൾ മഞ്ചേരിയിൽ എത്തുമ്പോൾ ജസീല ജംഗ്ഷൻ, രാജീവ് ഗാന്ധി ബൈപാസ്, തുറക്കൽ ബൈപാസ് വഴി ഐജിബിടി സ്റ്റാൻഡിൽ എത്തണം.
തിരികെ പോകുമ്പോൾ നിലവിലെ സ്ഥിതി തുടരണം. പാണ്ടിക്കാട് ഭാഗത്ത് നിന്നു കോഴിക്കോട്ടേക്കുള്ള ബസുകൾ ചമയം ജംഗ്ഷൻ വഴി സി.എച്ച് ബൈപാസിൽ നിന്നു ജസീല ജംഗ്ഷൻ, രാജീവ് ഗാന്ധി ബൈപാസ് വഴി തുറക്കലിലൂടെ കച്ചേരിപ്പടിയിലെത്തണം.
മലപ്പുറം-ആനക്കയം-പെരിന്തൽമണ്ണ വഴി മഞ്ചേരിയിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളും മലപ്പുറം-ആനക്കയം- പെരിന്തൽമണ്ണ (നെല്ലിപറമ്പ്, നിലമ്പൂർ ഭാഗത്തേക്ക്) പോകുന്ന ബസുകളും മലപ്പുറം-ആനക്കയം- പെരിന്തൽമണ്ണ-പാണ്ടിക്കാട് പോകുന്ന ബസുകളും നിലവിലെ സ്ഥിതി തുടരുമെന്നാണ് ആർടിഒ അറിയിച്ചത്.
യോഗത്തിൽ മഞ്ചേരി നഗരസഭ ചെയർപേഴ്‌സൺ വി.എം സുബൈദ, ആർടിഒ അനൂപ് വർക്കി, ഏറനാട് തഹസിൽദാർ പി.സുരേഷ്, പിഡബ്ലിയുഡി റോഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ ജി.ഗീത, എസ്.ഐ പി.കെ ഏബ്രഹാം, പി.സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.