Sorry, you need to enable JavaScript to visit this website.

സൗദി തൊഴില്‍ വിപണിയിലെ പരിഷ്‌കരണം; വിദേശികള്‍ അയക്കുന്ന പണം ഗണ്യമായി കുറഞ്ഞു


ഈ വർഷം ആദ്യ പകുതിയിൽ അയച്ചത് 6136 കോടി റിയാൽ

റിയാദ് - സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ ജൂലൈയിൽ അയച്ച പണത്തിൽ ആറു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. ജൂലൈയിൽ സൗദിയിലെ വിദേശികൾ 1146 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചതെന്ന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 
2018 ജൂലൈയിൽ റെമിറ്റൻസ് 1217 കോടി റിയാലായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ 5.9 ശതമാനം കുറവ് രേഖപ്പെടുത്തി. വിദേശികൾ അയച്ച പണത്തിൽ 71 കോടിയിലേറെ റിയാലിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം തുടർച്ചയായി ആറാം മാസമാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇക്കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ വിദേശികളുടെ റെമിറ്റൻസിൽ 31.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ജൂണിൽ വിദേശികൾ 870 കോടി റിയാൽ മാത്രമാണ് നിയമാനുസൃത മാർഗങ്ങളിൽ സ്വദേശങ്ങളിലേക്ക് അയച്ചത്. 
ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസ് 6136 കോടി റിയാലായി കുറഞ്ഞു. 2018 ആദ്യ പകുതിയിൽ 7106 കോടി റിയാൽ ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും വഴി സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ വിദേശികളുടെ റെമിറ്റൻസിൽ 13.6 ശതമാനം കുറവാണുണ്ടായത്. ജനുവരി ഒന്നു മുതൽ ജൂൺ മുപ്പതു വരെയുള്ള കാലയളവിൽ 969 കോടി റിയാലിന്റെ കുറവ് രേഖപ്പെടുത്തി. 
ജൂലൈയിൽ വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 20 ശതമാനം വർധന രേഖപ്പെടുത്തി. ജൂലൈയിൽ സൗദികൾ 543 കോടി റിയാൽ വിദേശങ്ങളിലേക്ക് അയച്ചു. 2018 ജൂലൈയിൽ സൗദികൾ 452 കോടി റിയാലാണ് അയച്ചിരുന്നത്. ഈ വർഷം ആദ്യ പകുതിയിൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ പതിനഞ്ചു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ആറു മാസത്തിനിടെ സൗദികൾ 2813 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. 2018 ആദ്യ പകുതിയിൽ ഇത് 3300 കോടി റിയാലായിരുന്നു. 
ഒമ്പതു വർഷത്തിനിടെ വിദേശികൾ ഏറ്റവും കുറച്ച് പണം അയച്ചത് കഴിഞ്ഞ വർഷമായിരുന്നു. 2018 ൽ 13,640 കോടി റിയാലാണ് സൗദിയിലെ വിദേശികൾ സ്വദേശങ്ങളിലേക്ക് അയച്ചത്. തുടർച്ചയായി മൂന്നാം വർഷമാണ് വിദേശികളുടെ റെമിറ്റൻസിൽ കുറവ് രേഖപ്പെടുത്തുന്നത്. 2017 ൽ വിദേശികളുടെ റെമിറ്റൻസ് 14,166 കോടി റിയാലായിരുന്നു.
2016 ൽ വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായി കുറഞ്ഞു. ആ കൊല്ലം റെമിറ്റൻസിൽ 6.7 ശതമാനം കുറവ് രേഖപ്പെടുത്തി. 2015 ലാണ് സൗദിയിലെ വിദേശികൾ ഏറ്റവുമധികം പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,686 കോടി റിയാലായി ഉയർന്നു. രണ്ടാം സ്ഥാനത്ത് 2014 ആണ്. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,330 കോടി റിയാലായിരുന്നു. പത്തു വർഷത്തിനിടെ വിദേശികളുടെ റെമിറ്റൻസ് ഏറ്റവും കുറവ് 2008 ലായിരുന്നു. ആ വർഷം ആകെ 6900 കോടി റിയാൽ മാത്രമാണ് വിദേശികൾ നിയമാനുസൃത മാർഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. രണ്ടാം സ്ഥാനത്ത് 2009 ആണ്. ആ കൊല്ലം വിദേശികളുടെ റെമിറ്റൻസ് 8420 കോടി റിയാലായിരുന്നു. 
2010 ൽ വിദേശികളുടെ റെമിറ്റൻസിൽ 17 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. ആ വർഷം 9,880 കോടി റിയാലാണ് നിയമാനുസൃത മാർഗങ്ങളിലൂടെ വിദേശികൾ അയച്ചത്. 2011 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ചു. റെമിറ്റൻസ് 11,000 കോടി റിയാലായി ആ വർഷം ഉയർന്നു. 2012 ൽ റെമിറ്റൻസ് 12 ശതമാനം വർധിച്ച് 12,500 കോടി റിയാലിലും 2013 ൽ 18 ശതമാനം വർധിച്ച് 14,700 കോടി റിയാലിലും 2014 ൽ നാലു ശതമാനം വർധിച്ച് 15,330 കോടി റിയാലിലും 2015 ൽ രണ്ടു ശതമാനം വർധിച്ച് 15,686 കോടി റിയാലിലും എത്തി. 2016 ൽ റെമിറ്റൻസിൽ മൂന്നു ശതമാനം കുറവ് രേഖപ്പെടുത്തി. ആ വർഷം വിദേശികളുടെ റെമിറ്റൻസ് 15,189 കോടി റിയാലായിരുന്നു. 2017 റെമിറ്റൻസിൽ ഏഴു ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.
തൊഴിൽ വിപണിയിൽ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഫലമായാണ് വിദേശികളുടെ റെമിറ്റൻസ് കുറയുന്നത്. രണ്ടു വർഷത്തിനിടെ ഇരുപതു ലക്ഷത്തോളം വിദേശികൾ സൗദി അറേബ്യ വിട്ടിട്ടുണ്ട്. സൗദിവൽക്കരണം വർധിപ്പിക്കുന്നതിന് ഊർജിതമായ ശ്രമങ്ങളാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നടത്തുന്നത്. ഇതിന്റെ ഫലമായി സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷാദ്യം തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമായിരുന്നു. 

 

Latest News