ന്യൂദൽഹി- ഇന്ത്യയിലെ നാലു സുപ്രധാന ബാങ്ക് ലയനങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പത്തു പൊതുമേഖല ബാങ്കുകളെയാണ് നാലു കുടക്കീഴിലാക്കി ലയിപ്പിക്കുന്നത്. ഇന്ത്യക്ക് എണ്ണത്തിൽ കുറവും ശക്തവും ബൃഹത്തായതുമായ ബാങ്കുകളാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ തന്നെ രണ്ടാമത്തെ പൊതുമേഖല ബാങ്കായി പ്രവർത്തിക്കുമെന്നു ചൂണ്ടിക്കാട്ടി പഞ്ചാബ് നാഷണൽ ബാങ്ക്, ഒറിയന്റൽ ബാങ്ക് കൊമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ ലയിക്കും. പഞ്ചാബ് നാഷണൽ ബാങ്കായിട്ടാണ് പ്രവർത്തിക്കുക. 17.95 ലക്ഷം കോടി രൂപയുടെ വ്യവസായമുള്ള ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. പുതിയ ബാങ്കിന് കീഴിൽ 11,437 ബ്രാഞ്ചുകൾ ഉണ്ടാകും.
യൂണിയൻ ബാങ്കും, ആന്ധ്രാ ബാങ്കും കോർപറേഷൻ ബാങ്കും ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി പ്രവർത്തിക്കും. കാനറാ ബാങ്ക് സിൻഡിക്കേറ്റ് ബാങ്കുമായി ലയിച്ച് ഏറ്റവും വലിയ നാലാമത്തെ ബാങ്കായി പ്രവർത്തിക്കും. 15.2 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് ഈ ലയനത്തിലൂടെ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ബാങ്ക് അലഹബാദ് ബാങ്കുമായി ലയിച്ച് ഏറ്റവും വലിയ ഏഴാമത്തെ ബാങ്കായി പ്രവർത്തിക്കും. ലയന നടപടികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. രാജ്യത്തിന് പുറത്തും ആഗോള തലത്തിൽ സാന്നിധ്യമുള്ള വലിയ ബാങ്കുകളാണു സർക്കാരിന്റെ ലക്ഷ്യം. ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും നിലവിലെ പ്രവർത്തന രീതി തുടരും. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ ഇപ്പോഴുള്ള നിലയിൽ പ്രാദേശിക തലത്തിൽ പ്രവർത്തനം തുടരും.