യുവതിയെ പീഡിപ്പിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍; ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തു

കോഴിക്കോട്- യുവതിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ കോഴിക്കോട് എ.ആര്‍ ക്യാമ്പ് എസ്.ഐ ജി.എസ് അനിലിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. റൂറല്‍ എസ്.പിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍. പയ്യോളി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനിലിനെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വകുപ്പുതല നടപടി.
രണ്ട് വര്‍ഷം മുമ്പ് പയ്യോളി സ്‌റ്റേഷനില്‍ എസ്.ഐയെ ആയിരിക്കെ പരാതിയുമായി എത്തിയ യുവതിയുമായി അനില്‍ ബന്ധം സ്ഥാപിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി, ശാരീരിക മര്‍ദനം, എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിക്ക് അഞ്ചു വയസ്സുള്ള ഒരു മകനുണ്ട്. 2017 സെപ്റ്റംബര്‍ മുതല്‍ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പീഡനശേഷം യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയടുക്കാന്‍ ശ്രമിച്ചുവെന്നും എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
പരാതിക്കാരിയെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എസ്.ഐയുടെ ബന്ധുക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പരാതിക്കാരിയെ അനിലിന്റെ രണ്ടാം ഭാര്യയും ആദ്യ ഭാര്യയിലെ മകളും മരുമകനും ചേര്‍ന്ന് ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. എസ്.ഐക്കെതിരെ നല്‍കിയ മൊഴി മാറ്റിയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി യുവതി പറയുന്നു.

 

Latest News