കോട്ടയം - പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി പ്രചാരണ രംഗത്തേക്ക്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച പിറ്റേന്നു തന്നെ മാണി സി.കാപ്പൻ പ്രചാരണ രംഗത്തെത്തി. നാളെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും സെപ്റ്റംബർ നാലിന് പാലായിൽ നടക്കുന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.
സ്വന്തം പാർട്ടിയിലെ ചിലർ കാപ്പനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത്തവണ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം പറയുന്നു. കേരള കോൺഗ്രസിലെ പിളർപ്പും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ ഭൂരിപക്ഷം കുറച്ചതും, യു.ഡി.എഫിന് ഇതേവരെ സ്ഥാനാർഥി പ്രഖ്യാപനം നടത്താൻ സാധിക്കാത്തതും അടക്കമുള്ള കാര്യങ്ങൾ കാപ്പനെ പ്രചാരണത്തിൽ ഊർജസ്വലനാക്കിയിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയം വേഗത്തിലായതും കാപ്പന് തുണയായി.
കെ.എം. മാണിയെപ്പോലൊരു വടവൃക്ഷത്തോടാണ് താൻ തോറ്റത്. അദ്ദേഹത്തെപ്പോലൊരു സ്ഥാനാർഥി ഇനി പാലായിൽ യു.ഡി.എഫിന് ഉണ്ടാകില്ല. മാണിക്ക് പതിറ്റാണ്ടുകളായുള്ള ബന്ധങ്ങളാണ് വോട്ടുകളായി ലഭിച്ചിരുന്നത്. ഇനി വരുന്ന സ്ഥാനാർഥിക്ക് ആ പരിഗണന ലഭിക്കില്ല. ഇത്രയും തവണ മത്സരിച്ചു എന്ന സഹതാപവും തനിക്ക് ലഭിക്കും. പാലാ മണ്ഡലത്തിനായി പല സംഭാവനകളും എൽ.ഡി.എഫിന് നൽകാനാകുമെന്നും മാണി സി.കാപ്പൻ പറഞ്ഞു.
വീടുകൾ കയറിയുള്ള സമ്പർക്കത്തിനും കുടുംബ യോഗങ്ങൾ വഴിയുള്ള പ്രചാരണത്തിനുമാണ് ഇടതു മുന്നണി കൂടുതൽ ഊന്നൽ നൽകുന്നത്. മുന്നണിയിലെ പ്രമുഖ മന്ത്രിമാരും പാലാ കേന്ദ്രീകരിച്ചായിരിക്കും ഇനി പ്രവർത്തനം.