ജിസാൻ - രണ്ടു യുവതികൾ ചേർന്ന് തന്റെ കാർ കവർന്ന് രക്ഷപ്പെട്ടതായി സൗദി യുവാവിന്റെ പരാതി. ജിസാനിലെ ആരിദ നിവാസിയായ യുവാവാണ് രണ്ടു യുവതികൾ ചേർന്ന് തന്റെ കാർ മോഷ്ടിച്ചതായി അബൂഅരീശ് പോലീസിൽ പരാതി നൽകിയത്. കാർ ട്രിപ്പ് വിളിച്ചാണ് ഇരുവരും കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയത്.
അബൂഅരീശിന്റെ ഉത്തര പ്രവേശന കവാടത്തിൽ വെച്ച് യുവതികളിൽ ഒരാൾ കാർ നിർത്തി സമീപത്തെ വ്യാപാര കേന്ദ്രത്തിൽ നിന്ന് തങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നതിന് യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം കാർ നിർത്തി യുവാവ് വ്യാപാര സ്ഥാപനത്തിലേക്ക് കയറിപ്പോയ തക്കത്തിൽ ഇരുവരും കാറുമായി കടന്നുകളയുകയായിരുന്നു.
ജിസാൻ പ്രവിശ്യയിൽ പെട്ട ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ പിന്നീട് സുരക്ഷാ വകുപ്പുകൾ കണ്ടെത്തി. സംശയകരമായ നിലയിൽ നിർത്തിയിട്ട കാർ കണ്ട സൗദി പൗരന്മാരിൽ ഒരാൾ സുരക്ഷാ വകുപ്പുകളെ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തിൽ ഡ്രൈവറെ കബളിപ്പിച്ച് യുവതികൾ കവർന്ന കാറാണിതെന്ന് വ്യക്തമായി. പ്രതികൾക്കു വേണ്ടി സുരക്ഷാ വകുപ്പുകൾ അന്വേഷണം തുടരുകയാണ്.