കോട്ടയം - കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഒഴിവുവന്ന പാലാ നിയോജകമണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എൻ.സി.പിയിലെ മാണി സി കാപ്പൻ തന്നെ മത്സരിക്കും. എൻ.സി.പി നേതൃത്വമാണ് ഈ തീരുമാനമെടുത്തത്. സ്ഥാനാർത്ഥിയുടെ പേര് ഔദ്യോഗികമായി എൽ.ഡി.എഫ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച് യു.ഡി.എഫിൽ തർക്കം മുറുകുന്നതിനിടെയാണ് മാണി സി കാപ്പനെ എൻ.സി.പി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മാണിക്കെതിരെ മത്സരിച്ച മാണി സി കാപ്പൻ 7000-ത്തോളം വോട്ടിനാണ് തോറ്റത്. കേരള കോൺഗ്രസിൽ ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മിൽ പോര് മുറുകുകയാണ്. ജോസഫ് വിഭാഗം കോട്ടയത്ത് രഹസ്യയോഗം ചേർന്നെന്നും ഇത്് ധാരണയുടെ ലംഘനമാണെന്ന്്് ജോസ് കെ മാണി പക്ഷം പറയുന്നു.
കഴിഞ്ഞ ദിവസം കൂടിയ യുഡിഎഫ് യോഗത്തിൽ ഉണ്ടായ ധാരണ അനുസരിച്ച് മുന്നണിയുടെ കെട്ടുറപ്പിനും നന്മയ്ക്കുവേണ്ടി കേരള കോൺഗ്രസിന്റെ ഇരുവിഭാഗങ്ങളും പ്രസ്താവനകൾ നടത്തുവാനോ യോഗം ചേരുവാനോ പാടില്ല എന്ന ധാരണ ഉണ്ടായെന്നും അതിന്റെ പൂർണമായ ലംഘനമാണ് ജോസഫ് വിഭാഗം നടത്തിയിട്ടുള്ളതെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ജോസഫ് വിഭാഗം നേതാവ് നടത്തിയ പരസ്യ പ്രസ്താവനയും കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നതും ഗൂഢാലോചന നടത്തിയതും യുഡിഎഫിനോടുള്ള വിശ്വാസ വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിലെ തർക്കം പരമാവധി മുതലാക്കി വിജയിക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.