Sorry, you need to enable JavaScript to visit this website.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ; സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂദൽഹി- ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹരജികൾ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ഹരജികളിൽ ഒക്ടോബർ ആദ്യവാരം മുതൽ കോടതി വാദം കേൾക്കും. എട്ടു ഹരജികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണയിലുള്ളത്. ഇക്കാര്യത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ചു. നോട്ടീസ് അയക്കുന്നത് അതിർത്തിയിൽ തിരിച്ചടിക്ക് കാരണമാകുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നും സോളിസിറ്റർ ജനറൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിന് പുറമെ ജമ്മുകശ്മീരിൽ ഒരു മധ്യസ്ഥനെ വെക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷയും സുപ്രീം കോടതി നിരസിച്ചു. ഭരണഘടനാ പ്രാധാന്യമുളള വിഷയമാണിതെന്ന് ഹരജി പരിഗണിക്കവേ ഹരജിക്കാരനായ എം.എൽ ശർമ്മ കോടതിയെ അറിയിക്കുകയായിരുന്നു. 'ഈ വിഷയങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. പക്ഷേ ഇത് അഞ്ചംഗ ബെഞ്ചിലേക്ക് പോകേണ്ടതുണ്ട്.' എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുപറഞ്ഞു. 
ആർട്ടിക്കിൾ 370 റദ്ദാക്കിയ സമയത്ത് കശ്മീരിൽ ഭരണകൂടം ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. 'രാഷ്ട്രപതി പ്രഖ്യാപിച്ച ഗവർണർ ഭരണം ജൂണിൽ അവസാനിച്ചു. പുതിയ പ്രഖ്യാപനം നടപ്പിലാക്കുന്ന സമയത്ത് ഗവർണർ ഭരണമുണ്ടായിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് നിയമസാധുതയില്ല.' എന്നും ഗോപാൽ ശങ്കരനാരായണൻ വാദിച്ചു.
 

Latest News