ന്യൂദൽഹി- ഐ.എൻ.എക്‌സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് പി. ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയിൽ. ചിദംബരത്തിനെതിരെ ഒരു ബാങ്ക് അക്കൗണ്ട് രേഖയെങ്കിലും ഹാജരാക്കാൻ കപിൽ സിബൽ സി.ബി.ഐയെ വെല്ലുവിളിച്ചു. ചിദംബരവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും അദ്ദേഹത്തിനെതിരെ എന്തെങ്കിലും രേഖകൾ ലഭ്യമാണെങ്കിൽ ഹാജരാക്കാനും കപിൽ സിബൽ വെല്ലുവിളിച്ചു. ട്വിറ്റർ അക്കൗണ്ടുണ്ടോ എന്നാണ് സി.ബി.ഐ ചോദിക്കുന്നത്. എന്തുതരം ചോദ്യം ചെയ്യലാണിത്. 26 മണിക്കൂറിലെ പരിശോധനയ്ക്കുശേഷവും അദ്ദേഹത്തിൽ നിന്ന് ഒരു രേഖയും ലഭിച്ചിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിൽ സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം. നേരത്തെ എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റിൽ നിന്നും തിങ്കളാഴ്ചവരെ ചിദംബരത്തിന് കോടതി സംരക്ഷണം നൽകിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് അറസ്റ്റിനെതിരെ ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇപ്പോൾ വാദം നടക്കുന്നത്.