Sorry, you need to enable JavaScript to visit this website.

ചിദംബരത്തിന്റെ ഹരജിയില്‍ സുപ്രീം കോടതി വാദം തുടങ്ങി

ന്യൂദല്‍ഹി- ഐഎന്‍എക്‌സ് മീഡിയ കള്ളപ്പണ കേസില്‍ സിബിഐ ബുധനാഴ്ച അറസ്റ്റ് ചെയ്ത മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി പരിഗണിക്കുന്നു. സിബിഐ കസ്റ്റഡി കാലാവധി ഇന്നു തീരും. സിബിഐ കസ്റ്റഡിക്കെതിരെ നല്‍കിയ ഹരജി നേരത്തെ സുപ്രീം കോടതി ലിസ്റ്റ് ചെയ്യാത്തത് തിരിച്ചടിയായിരുന്നു. ചിദംബരത്തിന്റെ മറ്റു രണ്ടു ഹരജികളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും സംരക്ഷണം തേടിയുള്ളതാണ് ഒരു ഹരജി. രണ്ടാമത്തേത് സിബിഐ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുള്ളതും. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്‌തെങ്കിലും ഈ ഹരജി സുപ്രീം കോടതി പരിഗണിക്കാത്തതിനെ തുടര്‍ന്ന് ചിദംബരത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും അതിനാല്‍ ഇതു പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന അഭിഭാഷകരും കോണ്‍ഗ്രസ് നേതാക്കളുമായി കപില്‍ സിബല്‍, അഭിഷേക് സിങ്‌വി എന്നിവരാണ് ചിദംബരത്തിനു വേണ്ടി ഹാജരാകുന്നത്.

അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡി ഇന്നു തീരും. കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ സിബിഐ കോടതിയോട് ആവശ്യപ്പെട്ടേക്കും. ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്നാകും സിബിഐയുടെ വാദമെന്ന് ഇതുമായി ബന്ധമുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2007-ല്‍ ഐഎന്‍എക്‌സ് മിഡിയ എന്ന മാധ്യമ കമ്പനിയിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപമെത്തിക്കുന്നതിന് ധനമന്ത്രിയായിരിക്കെ വഴിവിട്ട് സൗകര്യം ചെയ്തു നല്‍കിയെന്നാണ് ചിദംബരത്തിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇതിനു കോഴ സ്വീകരിച്ചെന്നും ആരോപണമുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇഡി ചിദംബരത്തിനെതിരെ കള്ളപ്പണക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 26 വരെ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും സിബിഐ സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു.
 

Latest News