പ്യോങ്‌യാങ്- അമേരിക്കയെ വെല്ലുവിളിച്ച് തുടർച്ചയായി നിരവധി മിസൈൽ പരീക്ഷണം നടത്തിയ ഉത്തര കൊറിയ ഒടുവിൽ ഏറ്റവും ശക്തിയുള്ള വലിയ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ പരീക്ഷിച്ചു. ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. ശനിയാഴ്ച്ച നടത്തിയ പരീക്ഷണം വ്യജയകരമായിരുന്നുവെന്നും തീർച്ചയായും ഒരു വലിയ ആയുധം നാം കൈവശമാക്കിയെന്നും കിം ജോംഗ് ഉൻ വ്യക്തമാക്കിയതായി കൊറിയൻ സെൻട്രൽ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്. ഇതോടെ ഈമാസം രാജ്യം നടത്തിയ ഏഴാമത്തെ പരീക്ഷണമായി ഇത്. യു.എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം അവസാനിച്ചതിനാല്‍ ഉത്തര കൊറിയ ഇനി പരീക്ഷണം നടത്തില്ലെന്നാണ് കരുതുന്നത്. രണ്ടു മിസൈലുകളാണ് ഉത്തര കൊറിയ പരീക്ഷിച്ചതെന്നും കിഴക്കൻ തീരത്ത് നടന്ന പരീക്ഷണം 380 കിലോമീറ്റർ ദൂര പരിധിയിലാണ് നടന്നതെന്നും ദക്ഷിണ കൊറിയ സൈനിക വൃത്തങ്ങൾ അറിയിച്ചു.