മുംബൈ- ജോലി വാഗ്‌ദാനം ചെയ്‌തു ഫോൺ സന്ദേശം നൽകി തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. ഉദ്യോഗാർത്ഥികളിൽ നിന്നും വ്യാജ ജോലി ഓഫറുകൾ നൽകി ലക്ഷങ്ങൾ കൈക്കലാകുന്ന സംഘത്തെയാണ് മുംബൈ പോലീസ് പിടികൂടിയത്. ചതിക്കപ്പെട്ട യുവാവ് തനിക്ക് ഒന്നേകാൽ ലക്ഷത്തിലധികം രൂപ നഷ്‌ടമായതയായി കാണിച്ച് പോലീസിലെത്തിയതോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ സംഘത്തെ പിടികൂടുകയായിരുന്നു. തൊഴിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിച്ച അപേക്ഷയിൽ ഒരു എയർലൈൻ കമ്പനിയിൽ ടിക്കറ്റിങ് എക്സിക്യുട്ടീവായി ജോലി ശരിയായിട്ടുണ്ടെന്നും അഭിമുഖ പരീക്ഷക്കും ഇൻഷുറൻസ്, മറ്റു ചിലവുകൾ എന്നിവക്കായി 1.30 ലക്ഷം രൂപ കെട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് യുവാവിന് ഫോൺ സന്ദേശമെത്തിയത്. തുടർന്ന് പണം നൽകിയ യുവാവിന് ഇത് നഷ്‌ടമാകുകയായിരുന്നു.
ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണമെത്താതിരിക്കാനുള്ള സംവിധാനമുപയോഗിച്ചായിരുന്നു സംഘം ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിലുള്ള ഫോൺ വിളി കേന്ദ്രങ്ങളും നിരവധി ബാങ്കിങ് പണമിടപാട് സംവിധാനങ്ങളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഘത്തിലെ 23 കാരിയായ യുവതിയെയാണ് അന്വേഷണ സംഘം മുബൈയിൽ നിന്നും ആദ്യം പിടികൂടിയത്. യുവതിയുടെ മൊഴി പ്രകാരം ദൽഹിയിലെത്തിയ അന്വേഷണ സംഘം ഇവിടെയുള്ള കോൾ സെന്ററിൽ നിന്നും മറ്റു മൂന്ന് പേരെയും പിടികൂടുകയായിരുന്നു.