Sorry, you need to enable JavaScript to visit this website.

പ്രവാസി സ്വന്തം നിലയില്‍ അന്വേഷണം നടത്തി; ഒടുവില്‍ മക്കളെ കൊന്ന ഭാര്യയും കാമുകനും അറസ്റ്റില്‍

മധുര- എലിവിഷം നല്‍കി രണ്ട് മക്കളെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനുമാണെന്ന് മൂന്ന് വര്‍ഷത്തോളം നടത്തിയ അന്വേഷണത്തില്‍ യുവാവ് തെളിയിച്ചു. ഇതു തുടര്‍ന്ന് യുവതിയും കാമുകനും പിടിയിലായി.
തമിഴ്‌നാട്ടിലെ മധുര സ്വദേശി രാഘവാനന്ദനാണ് മക്കളുടെ മരണത്തില്‍ ദുരൂഹത തോന്നി സ്വന്തം നിലയില്‍ അന്വേഷണം നടത്തിയത്.  രാഘവാനന്ദന്റെ ഭാര്യ രഞ്ജിതയെയും കാമുകന്‍ കല്യാണരാമനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാര്‍ഗവി (7), യുവരാജ്(5), എന്നീ കുട്ടികളെയാണ് അമ്മയുയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മറ്റൊരു കുട്ടിയായ ബാല ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നെങ്കിലും രക്ഷപ്പെട്ടിരുന്നു.
2016 ഓക്ടോബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. ബിസ്‌ക്കറ്റാണെന്ന് തെറ്റിദ്ധരിച്ച് കുട്ടികള്‍ എലിവിഷം കഴിച്ചുവെന്ന് പറഞ്ഞാണ് രഞ്ജിത കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രണ്ട് കുട്ടികള്‍ മരിക്കുകയും ഇളയകുട്ടി ബാല രക്ഷപ്പെടുകയും ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ സംശയമൊന്നുമില്ലാത്തിനാല്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
കുട്ടികളുടെ മരണത്തെ തുടര്‍ന്ന്, വിദേശത്ത് ജോലി ചെയ്യുകയായിരുന്ന രാഘവാനനന്ദന്‍ നാട്ടിലെത്തി രഞ്ജിതയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നടത്തിയ അന്വേഷണമാണ് ഭാര്യക്ക് കല്യാണരാമന്‍ എന്നയാളുമായി അവിഹിതബന്ധമുണ്ടെന്നും  മക്കളുടെ മരണത്തിനു പിന്നില്‍ ഇവരാണെന്നും കണ്ടെത്തിയത്.
തെളിവുകള്‍ സഹിതം പോലീസിനെ സമീപിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പുനരന്വേഷണത്തിന് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി അനുകൂല വിധി സമ്പാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കീഴാവളവ്  പോലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിതയും കല്യാണരാമനും അറസ്റ്റിലായത്. ഇരുവരും ഒരുമിച്ച് കഴിയുന്നതിന് കുട്ടികള്‍ തടസ്സമായതിനാലാണ്  വിഷം നല്‍കി കൊലപ്പെടുത്തിയതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്നും പോലീസ് പറഞ്ഞു.

 

Latest News