Sorry, you need to enable JavaScript to visit this website.

ദേശീയ പൗരത്വ പട്ടികയിൽ ഉൾപ്പെട്ടില്ല; അസമിൽ ബി.എസ്.എഫ് സബ് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

ഗുവാഹത്തി- ദേശീയ പൗരത്വ രജിസ്‌ട്രേഷനിൽ പേര് ഉൾപ്പെടാത്തതിനെ തുടർന്ന് അസമിൽ സൈനികനെയും ഭാര്യയെയയും അറസ്റ്റ് ചെയ്യാൻ ഉത്തരവ്. പട്ടികയിൽ പേര് ഉൾപ്പെടുത്താനാവശ്യമായ രേഖകൾ കൈവശമില്ലാത്തതിനെ തുടർന്നാണ് ഇവരെ വിദേശികളായി പ്രഖ്യാപിച്ചത്. അതിർത്തി സുരക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ മുസ്ബിർ റഹ്മാനും ഭാര്യക്കുമെതിരെയാണ് നടപടി. അസമിലെ ഗോലഘട്ട് ജില്ലയിലെ ഉദയ്പുർ മിഖിപട്ടിയിൽനിന്നുള്ളവരാണ് റഹ്്മാനും ഭാര്യയും. ഇവരെ സംശയാസ്പദ വോട്ടർമാർ എന്ന പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. പഞ്ചാബിലെ 144 ബറ്റാലിയനിൽ ജോലി ചെയ്യുന്ന മുസ്ബിർ റഹ്മാൻ കഴിഞ്ഞ ജൂലൈയിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ ഇതിനെതിരെ ഗുവാഹത്തി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരിക്കുന്നത്. രണ്ടു മാസം മുമ്പ് ഒരു മുൻ സൈനികനെയും ഇതുപോലെ വിദേശ പൗരനെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇദ്ദേഹം നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 

Latest News