Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി കേസ്; പ്രതികൾക്ക് 1,60,000 റിയാൽ പിഴ 

ദമാം- ബിനാമി ബിസിനസ് കേസ് പ്രതികളായ സൗദി പൗരനെയും സിറിയക്കാരനെയും ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി ശിക്ഷിച്ചു. ദമാമിൽ ബിനാമിയായി സ്വന്തം നിലക്ക് ലൈറ്റുകളും ഇലക്ട്രിക്കൽ ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനം നടത്തിയ സിറിയക്കാരൻ മുഹമ്മദ് ബിൻ ഖാലിദ് ആദിൽ അൽഹൽബി, ബിനാമി സ്ഥാപനം നടത്തുന്നതിന് സിറിയക്കാരന് ആവശ്യമായ ഒത്താശകൾ ചെയ്തുകൊടുത്ത സൗദി പൗരൻ റാകാൻ ബിൻ ഖബ്‌ലാൻ അലി അൽഖബ്‌ലാൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും 1,60,000 റിയാൽ പിഴ ചുമത്തി. 
ബിനാമി സ്ഥാപനം അടച്ചുപൂട്ടുന്നതിനും ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ഇതേ മേഖലയിൽ പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിൽ നിന്ന് സൗദി പൗരന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുന്നതിനും കോടതി വിധിച്ചു. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇരുവരുടെയും സ്വന്തം ചെലവിൽ പ്രാദേശിക പത്രത്തിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
ദമാമിൽ ലൈറ്റുകളും ഇലക്ട്രിക്കൽ ഉൽപന്നങ്ങളും വിൽപന നടത്തുന്ന സ്ഥാപനം ബിനാമിയാണെന്ന് സംശയിക്കുന്നതായി വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനം സിറിയക്കാരൻ സ്വന്തം നിലക്ക് നടത്തുന്നതാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തി. ലൈറ്റുകളും ഇലക്ട്രിക്കൽ ഉൽപന്നങ്ങളും വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുകയും വിൽപന നടത്തുകയും ചെയ്യുന്ന സ്ഥാപനം ആരംഭിക്കുന്നതിനും ലാഭം പരസ്പരം പങ്കുവെക്കുന്നതിനും സിറിയക്കാരനും സൗദി പൗരനും ധാരണയിലെത്തുകയായിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് വാണിജ്യ, നിക്ഷേപ മന്ത്രാലയം കൈമാറുകയായിരുന്നു.
 

Latest News