തായിഫ്- നൂറ്റാണ്ടുകളുടെ സാംസ്‌കാരത്തിന്റെ കഥ പറയുന്ന സൂഖ് ഉക്കാദ് മേള സന്ദർശകരുടെ മനം കവരുന്നു. സമ്പുഷ്ടമായ പൗരാണിക അറബ് സാഹിത്യ, സാംസ്‌കാരിക പാരമ്പര്യം പുതുതലമുറയിലേക്ക് പകർന്ന് നൽകി പതിമൂന്നാമത് സൂഖ് ഉക്കാദ് മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തായിഫ് സീസൺ പരിപാടിയോടനുബന്ധിച്ച് നടന്നു വരുന്ന ഉക്കാദ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം മക്ക ഗവർണറും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ നിർവഹിച്ചു.
കഴിഞ്ഞ വർഷത്തേ ഉക്കാദ് മേള സൗദിയുടെ സാമ്പത്തിക വളർച്ചക്ക് ഉണർവേകാൻ സഹായകമായിട്ടുണ്ട്. ഭാവിയിലും ഉക്കാദ് മേള ദ്രുതഗതിയിലുള്ള വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും മക്ക ഗവർണർ പ്രത്യാശ പ്രകടിപ്പിച്ചു. ഭരണാധികാരി സൽമാൻ രാജവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ രാജ്യം എല്ലാ മേഖലകളിലും നേട്ടങ്ങളും പുരോഗതിയും കൈവരിച്ചു വരികയാണെന്ന് മക്ക അമീർ പറഞ്ഞു. ഉക്കാദ് കവിയായി തെരഞ്ഞെടുക്ക പ്പെട്ട കവിതാ രചനയിൽ ഒന്നാം സമ്മാനത്തിനർഹനായ സ്വദേശി കവി മുഹമ്മദ് ഇബ്രാഹിം യാക്കൂബിനെ മക്ക ഗവർണർ ഉക്കാദ് കോട്ട് അണിയിച്ചു. പത്ത് ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. യെമനിൽ നിന്നുള്ള അബ്ദുള്ള മുഹമ്മദ് ഉബൈദിനാണ് രണ്ടാം സ്ഥാനം. അഞ്ച് ലക്ഷം റിയാലാണ് രണ്ടാം സമ്മാനം. സ്വദേശിയായ ശിതൈവി ഇസാം മൂന്നാം സ്ഥാനം നേടി.
മേളയുടെ ഭാഗമായി നടന്നുവരുന്ന വിവിധ പരിപാടികളും വികസന പ്രവർത്തനങ്ങളും ഗവർണർ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് നോക്കിക്കണ്ടു. ഉക്കാദ് മേള തായിഫ് സീസണിൽ ഉൾപ്പെടുത്തി പുതിയ രൂപത്തിലും ഭാവത്തിലും ഈ വർഷം മുതൽ നടക്കുകയാണ്. മേള ഈ മാസാവസാനം വരെ നീളും. 'തായിഫ് സീസൺ' ഉത്സവത്തിന്റെ ഭാഗമായ 'മസ്‌റാഫ് അൽ അറബി' ന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ച ഉക്കാദ് മേളയിലേക്ക് ഒട്ടേറെ സന്ദർശകരാണ് സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്് എത്തുന്നത്.