ചണ്ഡീഗഢ്- എട്ടംഗ സംഘത്തിന്റെ ക്രൂര ബലാത്സംഗത്തിനിരയായ യുവതി അതീവ ഗുരുതരാവസ്ഥയിൽ. റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ കാത്തിരിക്കുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ഹരിയാന മുഖ്യ മന്ത്രി മനോഹർ ലാലിന്റെ നാട്ടിൽ നിന്നാണ് ക്രൂര സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇവിടെ നിന്ന് വിവാഹിതയായ സ്ത്രീയെയും ഭർത്താവിനേയും ചെരിപ്പ് മാലയും മറ്റും അണിയിച്ച വാർത്ത പുറത്തു വന്ന് ദിവസങ്ങൾക്കകമാണ് വീണ്ടും ക്രൂര വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പീഡനത്തിനിരയായ യുവതി തന്നെ എമർജൻസി നമ്പറിൽ ബന്ധപ്പെട്ടതോടെയാണ് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് നീക്കിയത്. സംഭവത്തിൽ തിരിച്ചറിഞ്ഞിട്ടില്ലാത്ത എട്ടു പേർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്‌ത പോലീസ് ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള യുവതി കർനാൽ റയിൽവേസ്‌റ്റേഷനയിൽ ട്രെയിൻ കാത്തിരിക്കവെയാണ് സംഭവങ്ങളുടെ തുടക്കം. പരിചയം നടിച്ചെത്തിയ യുവാവ് ഭക്ഷണം കഴിക്കാനായി ക്ഷണിക്കുകയായിരുന്നു. തുടർന്ന് യുവതിയെ ഹോട്ടലിന് പിറകിലെ ഫാക്റ്ററി ഷെഡിലേക്കാണ് എത്തിച്ചത്. ഇതേസമയം ഇവിടെ കാത്തിരുന്ന ഏഴു പേരടക്കം ക്രൂരമായി ബലാൽത്സംഗം ചെയ്യുകയായിരുന്നു. യുവതി എതിർത്തപ്പോൾ സംഘം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കുകയും ചെയ്‌തു. പ്രതികളെ കണ്ടെത്തുന്നതിന് സമീപ പ്രദേശത്തെ മുഴുവൻ സിസിടിവി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്.