റിയാദ് - ഉത്തര റിയാദിലെ വിവിധ ഡിസ്ട്രിക്ടുകളിൽ താമസ സ്ഥലങ്ങളിൽ അതിക്രമിച്ചുകയറി ഹൗസ് ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും ആക്രമിച്ചും പണവും വിലപിടിച്ച വസ്തുക്കളും കാറുകളുടെ താക്കോലുകളും തട്ടിയെടുത്ത രണ്ടംഗ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ ആക്രമണത്തിനിരയായ നിരവധി ഹൗസ് ഡ്രൈവർമാർ സമീപ കാലത്ത് പോലീസിൽ പരാതികൾ നൽകിയിരുന്നു. പിടിച്ചുപറി ശ്രമത്തിനിടെ പ്രതികൾ ഹൗസ് ഡ്രൈവർമാരിൽ ഒരാളെ കാലിന് വെടിവെച്ചു പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ചെറുത്തു നിൽക്കാൻ നോക്കിയ ഡ്രൈവറെയാണ് സംഘം വെടിവെച്ചു പരിക്കേൽപിച്ചത്. സംഘത്തിന്റെ വിഹാര കേന്ദ്രമായിരുന്ന ഉത്തര റിയാദിലെ ഡിസ്ട്രിക്ടുകളിൽ രഹസ്യ നിരീക്ഷണം ശക്തമാക്കിയാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. ഇരുപതു വയസ്സു വീതം പ്രായമുള്ള രണ്ടു സൗദി യുവാക്കളാണ് അറസ്റ്റിലായത്. കൈത്തോക്കും 11 വെടിയുണ്ടകളും 191 ലഹരി ഗുളികകളും ഹഷീഷും ഇവരുടെ പക്കൽ കണ്ടെത്തി. പ്രതികൾക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റിയാദ് പോലീസ് അറിയിച്ചു.