Sorry, you need to enable JavaScript to visit this website.

ചിദംബരം അറസ്റ്റിൽ

ന്യൂദൽഹി- കോൺഗ്രസ് എംപിയും മുൻ ധനമന്ത്രിയുമായ പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വൈകിട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ സംഘം ചിദംബരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് അധികൃതരും ചിദംബരത്തിന്റെ വീട്ടിലെത്തി. നേരത്തെ ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.  രണ്ട് തവണ ചിദംബരത്തിൻറെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കി. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 
രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ.വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിൻറേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിൻറെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിൻറെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.
    ഐഎൻഎക്‌സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‌സ്‌മെൻറ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിൻറെ വസതിയിൽ കയറിയിറങ്ങിയത്. എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെ ചിദംബരത്തിൻറെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിൻറെ വസതിയിൽ സിബിഐ രണ്ട് മണിക്കൂറിനകം ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് പതിക്കുകും ചെയ്തു.    ഇന്നലെ രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ.വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിൻറെ ബ!ഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്. 
    എന്നാൽ ചിദംബരത്തിന്റെ ഹർജി 'ഡിഫക്ടീവ്' എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് 'ഡിഫക്ടീവ് ലിസ്റ്റിലാണ്' വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും. 
    ചീഫ് ജസ്റ്റിസിനോട് ഹർജിയിൽ പിഴവുകളുണ്ടെന്ന് റജിസ്ട്രാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹർജിയിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകൾ തിരുത്തി പുതിയ ഹർജി നൽകാൻ കപിൽ സിബലിൻറെ അഭിഭാഷക സംഘത്തോട് നിർദേശിക്കുകയായിരുന്നു.  ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചിൽ കപിൽ സിബൽ കേസ് പരാമർശിച്ചു. 'ഹർജിയിൽ പിഴവുകളുണ്ടല്ലോ' എന്നായിരുന്നു ജസ്റ്റിസ് രമണയുടെ ചോദ്യം. എന്നാൽ, പിഴവുകൾ തിരുത്തി സമർപ്പിച്ചെന്ന് സിബൽ മറുപടി നൽകി. 
    എങ്കിൽ അത് റജിസ്ട്രാർ സാക്ഷ്യപ്പെടുത്തട്ടെ എന്ന് ജസ്റ്റിസ് രമണ പറഞ്ഞു. തുടർന്ന് റജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹർജി സമർപ്പിച്ചതെന്ന് റജിസ്ട്രാർ കോടതിയെ അറിയിച്ചു. പിഴവുകൾ തിരുത്തിയതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് സിബൽ.
    ഇതിന് മുമ്പും കോടതി അർഹതപ്പെട്ടവരെ സംരക്ഷിച്ചിട്ടുണ്ട്. കേസിൽ ഞങ്ങൾ വ്യക്തമായി അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്നിട്ടും അന്വേഷണ ഏജൻസികൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഞങ്ങൾ കേസ് ഒന്ന് ലിസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും സിബൽ പറഞ്ഞു.
    എന്നാൽ ജസ്റ്റിസ് എൻ വി രമണ ഇതിനോട് വിയോജിച്ചു. കൃത്യമായി ചട്ടപ്രകാരം ലിസ്റ്റ് ചെയ്യാതെ, ഹർജി പരിഗണിക്കാനാകില്ലെന്ന് എൻ വി രമണ. ഇത്തരമൊരു തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന് മാത്രമേ അവകാശമുള്ളൂ എന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. തീരുമാനം വീണ്ടും ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. 

 

Latest News