ദമാം- ഭർത്താവിന്റെ മൃതദേഹം സ്വീകരിക്കാൻ പണമില്ലെന്ന ഭാര്യയുടെ അപേക്ഷയിൽ സഹായവുമായി സൗദി പൗരൻ. രണ്ടു മാസം മുൻപ് ദമാമിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ പശ്ചിമ ബംഗാൾ സ്വദേശി ആലംഖാന്റെ മൃതദേഹം നാട്ടിൽ സ്വീകരിച്ചു സ്വദേശത്തേക്ക് കൊണ്ടുപോകാൻ പണമില്ലെന്ന് ഭാര്യ കമ്പനി അധികൃതരെ അറിയിച്ചിരുന്നു. ദമാമിലെ പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയായ സറാക്കോയിൽ സാധാരണ തൊഴിലാളിയായ ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് കമ്പനി അധികൃതർ ഭാര്യയുമായി ബന്ധപ്പെട്ടപ്പോഴാണ് മൃതദേഹം കാണാൻ ആഗ്രഹമുണ്ടെന്നും എന്നാൽ കൊൽക്കത്തയിൽനിന്നും 300 കിലോ മീറ്റർ ദൂരെ മുർഷിദാബാദ് ജില്ലയിലെ ലോക്പുരുള്ള താമസ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനു പണമില്ലെന്നും അറിയിച്ചത്. ഇതേതുടർന്ന് കമ്പനി അധികൃതർ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയും അതിനുള്ള ചിലവ് വഹിക്കുകയും ചെയ്തു. കമ്പനിയിലെ പി.ആർ ജോലി ചെയ്യുന്ന സൗദി പൗരനും കാർഗോ ട്രാവൽസ് നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ എബ്രഹാം മാത്യുവും കൂടി കൊൽക്കത്തയിൽനിന്നും ലോക്പൂരിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നാട്ടിലേക്കയച്ചു. ഇതേ വിമാനത്തിൽ തന്നെ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മൃതദേഹവും നാട്ടിലേക്കയച്ചു. അൽ ഹസയിലെ ഹുഫൂഫിൽ രണ്ടു മാസം മുമ്പാണ് മുഹമ്മദ് അബ്ബാസ് മരണമടഞ്ഞത്. മൃതദേഹം നാട്ടിലേക്കയക്കാൻ ഭാരിച്ച ചിലവ് വഹിക്കാൻ സ്‌പോൺസർക്ക് കഴിയില്ലെന്ന് അറിയിച്ചതിനാൽ ഇന്ത്യൻ എംബസ്സി തന്നെ നേരിട്ട് മൃതദേഹം നാട്ടിലേക്ക് അയക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹ്യ പ്രവർത്തകൻ ഹനീഫ മുവാറ്റുപുഴ, എബ്രഹാം മാത്യു എന്നിവർ നേതൃത്വം നൽകി.