ന്യൂദൽഹി- സിനിമാ ചിത്രീകരണത്തിനായി ഹിമാചലിൽ പോയ നടി മഞ്ജു വാര്യരും സംഘവും ഹിമാചലിൽ പ്രളയത്തിൽ കുടുങ്ങി. ഭക്ഷണമടക്കം കിട്ടാത്ത സഹചര്യമാണെന്നും ഫോണിന്റെ ചാർജടക്കം തീർന്ന സ്ഥിതിയാണെന്നും മഞ്ജു വാരിയർ സഹോദരൻ മധു വാര്യരെ അറിയിക്കുകയായിരുന്നു. സനൽ കുമാർ ശശിധരന്റെ ചിത്രമായ കയറ്റത്തിന്റെ ചിത്രീകരണത്തിനാണ് ഇവർ ഹിമാചലിൽ എത്തിയത്.
വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുന്നൂറ് പേർ ഇവർ താമസിക്കുന്ന സ്ഥലത്ത് കുടങ്ങിയിരിക്കുകയാണ്. രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ ഇവരുടെ പക്കലുള്ളൂ. ഇന്റർനെറ്റ്, ഫോൺ സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. നിലവിൽ ഇവരുള്ള സ്ഥലം സുരക്ഷിതമാണ്. മഞ്ജു വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചിട്ട് കിട്ടുന്നില്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരനെ വിവരമറിയിച്ചിട്ടുണ്ടെന്നും മധു വാര്യർ പറഞ്ഞു.