തിരുവനന്തപുരം- സാലറി ചലഞ്ച് വഴി ജീവനക്കാരിൽനിന്ന് കെ.എസ്.ഇ.ബി പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ വകമാറ്റി. ജീവനക്കാരിൽനിന്ന് പിരിച്ചെടുത്ത 136 കോടി രൂപ പ്രളയം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയില്ല. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ളയും സമ്മതിച്ചു. സാലറി ചലഞ്ച് വഴി ലഭിച്ച 136 കോടിയിൽ 10.23 കോടി രൂപ മാത്രമാണ് പ്രളയ ദുരിതാശ്വാസത്തിന് കൈമാറിയത്. അതായത് 95 ശതമാനം തുകയും ബോർഡ് തന്നെ കൈവശം വെച്ച് വകമാറ്റി. 2018 സെപ്തംബർ മുതലാണ് ജീവനക്കാർ ഒരു മാസം മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസമായി തുക പ്രളയദുരിതാശ്വാസത്തിന് കൈമാറിയത്. ബോർഡിന്റെ സാമ്പത്തിക പരാധീനത മൂലമാണ് തുക കൈമാറാതിരുന്നത് എന്ന വിചിത്ര ന്യായീകരണവുമായാണ് കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തെത്തിയത്.