ന്യൂയോർക്ക്- ഏറെ അപകടകാരികളായ 85 ആപ്ലിക്കേഷനുകൾ പ്ളേ സ്റ്റോറിൽ നിന്നും നീക്കം ചെയ്‌തതായി ഗൂഗിൾ അറിയിച്ചു. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ഇവ നീക്കം ചെയ്‌തത്. മൊബൈലുകളിൽ കയറിക്കൂടിയാൽ പിന്നീട് ഒഴിവാക്കാൻ കഴിയാതെ ഉള്ളിൽ പതുങ്ങി നിന്ന് ശല്യമുണ്ടാക്കുന്നതായി കണ്ടെത്തിയ ആപ്പുകളാണ് ഗൂഗിൾ ഒഴിവാക്കിയത്. ചില അപ്പുകളിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ കഴിയാതെ ബുദ്ധിമുട്ടായി കിടക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്നു മൊബൈൽ വൈറസ് ഭീഷണികളെ ചെറുക്കുന്ന ട്രെൻഡ് മൈക്രോ എഞ്ചിനീയർ സംഘം ബ്ലോഗിൽ വ്യക്തമാക്കി. ഇത്തരത്തിൽ കണ്ടെത്തിയ ഭൂരിഭാഗം ആപ്ലിക്കേഷനുകളും ഫോട്ടോഗ്രാഫി, ഗെയിമിംഗ് ആപ്ലിക്കേഷനുകൾ എന്നിവയായി വേഷംമാറി എട്ട് ദശലക്ഷം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടതായാണ് സംഘം കണ്ടെത്തിയത്.
സൂപ്പർ സെൽഫി,കോസ് ക്യാമറ, പോപ് ക്യാമറ, വൺ സ്‌ട്രോക്ക്, ലൈൻ പസ്സിൽ തുടങ്ങിയവയാണ് ഒഴിവാക്കിയവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഇത്തരത്തിലുള്ള ആപുകൾ വ്യത്യസ്‌ത പേരിലുള്ള ആപ്പ് നിർമ്മാതാക്കളുടെ പേരുകളിലാണ് ഗൂഗിൾ പ്ളേ സ്‌റ്റോറിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നതെങ്കിലും എല്ലാ ആപ്പുകളുടെയും സ്വഭാവം ഏകദേശം ഒന്ന് തന്നെയാണെന്നും ഇവർ വ്യക്തമാക്കി. എന്നാൽ, ഇത്തരം ആപ്പുകൾ കൂടുതൽ ശല്യക്കാരായത് ആൻഡ്രോയിഡ് പഴയ വേർഷൻ മൊബൈൽ ഉപഭോക്താക്കളെയാണ്.