Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യയിൽ ബോട്ടിനു തീ പിടിച്ച് ഏഴു പേർ മരിച്ചു

ജക്കാർത്ത- ഇന്തോനേഷ്യയിൽ കടത്ത് ബോട്ടിനു തീപിടിച്ച് ഏഴു പേർ മരിച്ചു. നാല് പേരെ കാണാതാവുകയും ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്ച്ച സുലാവേസി ദ്വീപിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരിൽ രണ്ടു പേർ കുട്ടികളാണ്. ദ്വീപിന്റെ വടക്കു കിഴക്ക് ഭാഗത്ത് നിന്നും മധ്യ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഈ സമയത്ത് ഡസൻകണക്കിന് യാത്രക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, എത്ര പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്ന് കാര്യത്തിൽ കൃത്യതയില്ല. യാത്രാ രേഖകളിൽ അമ്പത് പേരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മരിച്ചവരടക്കം 61 പേരെ രക്ഷാ പ്രവർത്തകർ പുറത്തെത്തിച്ചിട്ടുണ്ട്.  എഞ്ചിൻ ഭാഗത്ത് നിന്നും ഉയർന്ന തീ നിമിഷ നേരം കൊണ്ട് മറ്റു ഭാഗത്തേക്ക് പടരുകയായിരുന്നു. ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് പോലീസ് കരുതുന്നത്.
         17,000 ദ്വീപുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇന്തോനേഷ്യയിൽ ദ്വീപുകൾക്കിടയിൽ യാത്രകൾക്കായി ബോട്ടുകളും ചെറു വള്ളങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സർവ്വീസുകൾ നടത്തുന്നത്. പലപ്പോഴും ബോട്ടിന്റെ ശേഷിയേക്കാളും അധികം ആളുകളെ കുത്തി നിറക്കുന്നതും അപകടങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. സുമാത്ര ദ്വീപിൽ കഴിഞ്ഞ വർഷം ലോകത്തെ ഏറ്റവും ആഴമേറിയ കായലുകളിലൊന്നിൽ യാത്ര ബോട്ട് മുങ്ങി 160 ആളുകളാണ് മുങ്ങി മരിച്ചത്. 2003 ൽ നടന്ന മറ്റൊരപകടത്തിൽ 300 ലധികം പേരാണ് മരണപ്പെട്ടത്. 

Latest News