ലഖ്‌നൗ- സ്വന്തം മകളെ രണ്ടു വർഷത്തോളം ലൈംഗിക പീഡിപ്പിച്ച് ഒടുവിൽ കൊലപ്പെടുത്തിയ പിതാവിനെ പോലീസ് പിടികൂടി. ഉത്തർപ്രദേശിന്റെ വടക്കു കിഴക്ക് പ്രദേശമായ ഖോരക്പൂർ പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. പെൺകുട്ടിയുടെ മൂത്ത സഹോദരിയും ഇയാളുടെ മറ്റൊരു മകളുമായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. രണ്ടു വർഷത്തിനുള്ളിൽ നിരവധി തവണ മകളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ട പ്രതി ഒടുവിൽ കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 26 നാണ് കൊലപാതകം. കൊലപാതകത്തിന് ശേഷം മകളുടെ തല മാത്രം ഇയാൾ ഒരു പ്രദേശത്ത് കുഴിച്ചിടുകയും ഉടൽ ഭാഗം മറ്റൊരു പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
ഇവരുടെ മാതാവ് പതിനഞ്ചു വർഷം മുമ്പ് മരണപ്പെട്ടതോടെ പെൺകുട്ടികൾ പിതാവിന്റെ കീഴിലായിരുന്നു കഴിഞ്ഞിരുന്നത്. 2015 ൽ മൂത്ത മകളുടെ വിവാഹം കഴിഞ്ഞതോടെ രണ്ടാമത്തെ പെൺകുട്ടി പിതാവിന്റെ കൂടെ തനിച്ചായി. ലൈംഗീക ചൂഷണം പതിവായതോടെ ഒടുവിൽ പെൺകുട്ടി ശക്തമായി എതിർത്തപ്പോഴാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നു പരാതി നൽകിയ മൂത്ത സഹോദരി പോലീസിനു മൊഴി നൽകി.
പലപ്പോഴായി തന്നെ കാണാനെത്തുന്ന സഹോദരിയെ രക്ഷാബന്ധൻ ദിനത്തിലും കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് അവളെ കൊന്നതായി പിതാവ് തന്നെ വെളിപ്പെടുത്തിയതെന്ന് യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. യുവതിയുടെ മൃതദേഹവും തലയും പിന്നീട് പോലീസ് കണ്ടെടുത്തു.