ജയ്‌പൂർ- പെഹ്‌ലുഖാന്റെ ഘാതകരെ വെറുതെ വിട്ടതിൽ ഞെട്ടലുളവാക്കിയെന്ന് പറഞ്ഞ പ്രിയങ്കക്കെതിരെ ക്രിമിനൽ കേസ്. സുധീർ ഓജ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ പ്രിയങ്കാ വാദ്രക്കെതിരെ ഐപിസി 504, 506, 153 എന്നീ വകുപ്പുകൾ ചേർത്ത് നൽകിയ പരാതിയിൽ കോടതി പരാതി സ്വീകരിച്ചതായും ഈ മാസം 26 നു കോടതി കേസ് പരിഗണിക്കുമെന്ന് അറിയിച്ചതായും പരാതിക്കാരൻ അറിയിച്ചു.
രണ്ടു ദിവസം മുമ്പാണ് പെഹ്‌ലുഖാൻ കൊലപാതക കേസിൽ പ്രതികളായ ആറു പേരെ ജില്ല കോടതി വെറുതെ വിട്ടത്. രാജ്യവ്യാപകമായി ഏറെ കോളിളക്കം സൃഷ്‌ടിച്ച ആൾക്കൂട്ട ആക്രമണത്തിലെ പ്രതികളെ വെറുതെ വിട്ടതിൽ ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. കോൺഗ്രസ്സ് ജനറൽ സിക്രട്ടറി കൂടിയായ പ്രിയങ്കയും കോടതി വിധിയിൽ ഞെട്ടലുളവാക്കിയെന്ന് അഭിപ്രായയപ്പെട്ടിരുന്നു. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനത്ത് നിന്നും ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പായി മാറുന്ന വിധിയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, മറിച്ചുണ്ടായ വിധിയിൽ ആശങ്കയുളവാകുന്നുവെന്നും ഇവർ പറഞ്ഞിരുന്നു. ഇതിനെതിരെയാണിപ്പോൾ പരാതിക്കാരൻ കോടതിയെ സമീപിച്ചത്.
കോടതി വിധിയിൽ സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് പ്രിയങ്ക വാദ്ര ശ്രമിച്ചതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തെളിവുകളുടെ അഭാവത്തിലാണ് കോടതി പ്രതികളെ കുറ്റവിമുക്തനാക്കിയത്. എന്നാൽ, വിധിയെതിരെ പ്രിയങ്ക ഗാന്ധി വാദ്രയുടെ നിലപാട് മതഭ്രാന്ത് സൃഷ്ടിക്കുന്നതും ഇത് കോടതിയെ അവഹേളിക്കുന്നതാണെന്നും പരാതിക്കാരൻ പറഞ്ഞു.