Sorry, you need to enable JavaScript to visit this website.

ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതിൽ നിന്ന്  ഒരു പങ്ക് ദുരിതബാധിതർക്ക്

കൊടുവള്ളി സ്വദേശി അഷ്‌റഫ് തന്റെ മകൻ മിഖ്ദാദിന്റെ ചികിത്സക്ക് സ്വരൂപിച്ച തുകയിൽ നിന്ന് ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കലക്ടർ സാംബശിവ റാവുവിന് ചെക്ക് കൈമാറുന്നു.

കോഴിക്കോട് - 'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതിൽ നിന്നും ഒരു പങ്ക് ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിൽ സന്തോഷമേയുള്ളൂ' -കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷ്‌റഫ് ഇത് പറയുന്നത് പൂർണ സന്തോഷത്തോടെയായിരുന്നു.
മകൻ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതിൽ നിന്നും ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാൻ കോഴിക്കോട് കലക്ടറേറ്റിൽ എത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അഷ്‌റഫ്. ജില്ലാ കലക്ടർ സാംബശിവ റാവുവിനാണ് അഷ്‌റഫ് ചെക്ക് കൈമാറിയത്. ജൻമനാ ഹൃദയ സംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകൾക്ക് ഈ ഒൻപതുകാരൻ വിധേയനായി. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മിഖ്ദാദ്. കുട്ടിക്ക് 15 വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. എല്ലാ മാസവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടോ എന്നറിയാൻ പരിശോധന നടത്തണം. 
പ്രവാസികളുടെ സഹായത്തോടെയാണ് ഒൻപത് വർഷമായി കുട്ടിക്ക് ചികിത്സ നടത്തുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതറിഞ്ഞപ്പോൾ സംസാര ശേഷിയില്ലാത്ത മിഖ്ദാദിനും സന്തോഷമായെന്ന് അഷ്‌റഫ് പറയുന്നു. പണം കൂടുതൽ ആയതു കൊണ്ടല്ല, നമ്മളേക്കാൾ ദുരിതം പേറുന്നവർ ഉണ്ടല്ലോ എന്നോർത്തപ്പോൾ ഒരു പങ്ക് നൽകണം എന്നു തോന്നി. കൂടുതൽ പേർക്ക് ഇത് പ്രചോദനം നൽകുമെന്നാണ് വിശ്വസിക്കുന്നതെന്ന് അഷ്‌റഫ് പറയുന്നു.

 

 

Latest News