ക്വറ്റ- പാകിസ്ഥാനിലെ ക്വറ്റയിൽ ജുമുഅ നിസ്‌കാരത്തിനിടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ക്വറ്റ നഗരിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തെ പള്ളിയിലാണ് ബോംബാക്രമണം ഉണ്ടായത്. പള്ളിക്കുള്ളിൽ സ്ഥാപിച്ച ബോംബ് ആളുകൾ കൂടിയിരിക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. റിമോട്ട് കൺട്രോളിൽ പ്രവർത്തിപ്പിക്കുന്ന ബോംബ് പള്ളിക്കകത്ത് സ്ഥാപിച്ചതായാണ് മനസ്സിലാകുന്നതെന്ന് പ്രാദേശിക പോലീസ് ഓഫീസർ അബ്ദുൽ അലി വാർത്ത ഏജൻസികളോട് വ്യക്തമാക്കി. അപകടത്തിൽ പരിക്കേറ്റവരെ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും ബലൂചിസ്ഥാനത്തിൽ നേരത്തെ നിരവധി സ്‌ഫോടനങ്ങൾ നടത്തിയവർ തന്നെയായിരിക്കും ഇതിനു പിന്നിലെന്ന് സൈന്യം കരുതുന്നു. പാകിസ്ഥാനിൽ നിന്നും മോചനം ആവശ്യപ്പെട്ട് വിഘടന വാദികൾ ഇവിടെ സ്ഫോടനം നടത്തുന്നത് വ്യാപകമാണ്.