Sorry, you need to enable JavaScript to visit this website.

പുത്തുമലയിൽ മന്ത്രി കെ.കെ. ശൈലജ സന്ദർശനം നടത്തി; തിരച്ചിൽ തുടരുന്നു

ഉരുൾപൊട്ടി മണ്ണിനടിയിലായ വയനാട് പുത്തുമലയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ സന്ദർശനം നടത്തുന്നു. 

കൽപറ്റ-കനത്ത മഴയിൽ ഉരുൾപൊട്ടി 10 പേർ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്ത മേപ്പാടി പുത്തുമലയിയിൽ ആരോഗ്യ മന്ത്രി മന്ത്രി കെ.കെ. ശൈലജ സന്ദർശനം നടത്തി. രാവിലെ പതിനൊന്നോടെയാണ് മന്ത്രി പുത്തുമലയിലെത്തിയത്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ സി.കെ ശശീന്ദ്രൻ എം.എൽ.എ, സബ് കലക്ടർ എൻ.എസ്.കെ ഉമേഷ്, വൈത്തിരി തഹദിൽദാർ (എൽ.ആർ) ടി.പി. ഹാരീസ്, സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്കുമാർ എന്നിവർ മന്ത്രിയോടു വിശദീകരിച്ചു. മേപ്പാടി പഞ്ചായത്തിലെ സെന്റ് ജോസഫ്‌സ് സ്‌കൂൾ, മൂപ്പൈനാട് എച്ച്.എം.എൽ ആശുപത്രി, മൗണ്ട് ടാബോർ സ്‌കൂൾ, മേപ്പാടി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു. 
മേപ്പാടി ജി.എച്ച്.എസ്.എസിലെ അന്തേവാസികൾക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം. വീടും സ്ഥലവും നഷ്ടപ്പെട്ട് ക്യാമ്പുകളിൽനിന്നു തിരികെ പോകാൻ പറ്റാത്തവരുടെ കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ശാശ്വത പുനരധിവാസ സംവിധാനം ഒരുക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടലിനെത്തുടർന്നു പുത്തുമലയിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. എറണാകുളത്തുനിന്നു എത്തിച്ച മൂന്നു സ്‌നിഫർ നായകളെയും ഉപയോഗപ്പെടുത്തിയായിരുന്നു ഇന്നലെ തിരച്ചിൽ.
 

Latest News