പ്രളയത്തിനിടെ സെല്‍ഫി; അമ്മയും മകളും കനാലില്‍ വീണ് മരിച്ചു

ഭോപ്പാല്‍- പ്രളയത്തിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച അമ്മയും മകളും കനാലില്‍ വീണുമരിച്ചു. മധ്യപ്രദേശിലെ മാന്‍ഡസോറിലാണ് സംഭവം. മാന്‍ഡസോര്‍ ഗവണ്‍മെന്റ് കോളേജിലെ പ്രൊഫസര്‍ ആര്‍.ഡി. ഗുപ്തയുടെ ഭാര്യ ബിന്ദു ഗുപ്തയും മകള്‍ അശ്രിതിയുമാണ് കനാലില്‍ വീണു മരിച്ചത്.
മൂന്നുപേരും ഒരുമിച്ചുള്ള സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ നിന്നിരുന്ന ചെറുപാലം തകര്‍ന്നുവീഴുകയും അമ്മയും മകളും കനാലിലേക്ക് വീഴുകയുമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. ഓടിക്കൂടിയ പ്രദേശവാസികളും പിന്നാലെയെത്തിയ പോലീസും പരിശ്രമിച്ചിട്ടും  ജീവനോടെ രക്ഷിക്കാനായില്ല.
കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ മഴക്കെടുതിയില്‍ ഏഴുപേര്‍ മരിച്ചു.
ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയില്‍ 39 പേരാണ് സംസ്ഥാനത്ത് മരിച്ചത്. നര്‍മദ, ക്ഷിപ്ര, ബേത്വ, തപി, തവ, ചമ്പല്‍, പാര്‍വതി എന്നീ നദികള്‍ കരകവിഞ്ഞത് പ്രളയത്തിന് കാരണമായിരുന്നു.

 

Latest News