ജിസാൻ - അൽറൈഥിലെ വാദി ലജബിൽ ഒഴുക്കിൽ പെട്ട് മരിച്ച രണ്ടാമത്തെ സൗദി യുവാവിന്റെ മൃതദേഹവും കണ്ടെത്തി. സിവിൽ ഡിഫൻസ് അധികൃതരും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലിൽ അപകടത്തിൽ പെട്ട സ്ഥലത്തു നിന്ന് ആറു കിലോമീറ്റർ ദൂരെ പാറകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് അൽഹസ നിവാസിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉല്ലാസ യാത്രയായി അൽറൈഥിലെ വാദി ലജബിൽ എത്തിയ ഏഴംഗ സംഘത്തിൽ ആറു പേരാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. രക്ഷപ്പെട്ടയാളാണ് സംഭവത്തെ കുറിച്ച് സിവിൽ ഡിഫൻസിൽ അറിയിച്ചത്. ഒഴുക്കിൽ പെട്ട നാലു പേരെ സിവിൽ ഡിഫൻസ് അധികൃതരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. രണ്ടു പേരാണ് ഒഴുക്കിൽ പെട്ട് മരിച്ചത്. ഇതിൽ ഒരാളുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.