ന്യൂദൽഹി- എപ്പോഴാണ് എനിക്ക് എപ്പോഴാണ് കശ്മീരിലേക്ക് വരാൻ കഴിയുകയെന്ന് വ്യക്തമാക്കാൻ കശ്മീർ ഗവർണർ സത്യപാൽ മാലിക്കിനോട് വീണ്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗവർണർ സത്യപാൽ മാലികിന്റെ വിമർശനത്തിന് മറുപടിയായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. നിബന്ധനകളൊന്നും പാലിക്കാതെ ജമ്മു കശ്മീർ സന്ദർശിച്ച് ആളുകളെ കാണാനുള്ള താങ്കളുടെ ക്ഷണം താൻ സ്വീകരിക്കുന്നെന്നും തനിക്ക് എപ്പോഴാണ് വരാൻ കഴിയുകയെന്നുമായിരുന്നു
'പ്രിയപ്പെട്ട മാലിക് ജി
എന്റെ ട്വീറ്റിനോടുള്ള താങ്കളുടെ ദുർബലമായ മറുപടി കണ്ടു. നിബന്ധനകളൊന്നും പാലിക്കാതെ ജമ്മു കശ്മീർ സന്ദർശിച്ച് ആളുകളെ കാണാനുള്ള നിങ്ങളുടെ ക്ഷണം ഞാൻ സ്വീകരിക്കുന്നു. എനിക്ക് എപ്പോഴാണ് വരാൻ കഴിയുക?-രാഹുൽ ചോദിച്ചു. സ്ഥിതിഗതികൾ നേരിട്ടു കണ്ടറിയാൻ സംസ്ഥാനത്തേക്ക് വരാനുള്ള ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്കിന്റെ വെല്ലുവിളി രാഹുൽ ഗാന്ധി ഏറ്റെടുത്തിരുന്നു. സത്യപാൽ മാലിക്കിന്റെ ക്ഷണം ഏറ്റെടുത്ത് പ്രതിപക്ഷ നേതാക്കൾക്കൊപ്പം ജമ്മു കശ്മീരും ലഡാക്കും സന്ദർശിക്കാനെത്തുമെന്നായിരുന്നു രാഹുൽ ട്വീറ്റിലൂടെ അറിയിച്ചത്. എന്നാൽ കശ്മീർ സന്ദർശിക്കാനുള്ള വാഗ്ദാനം രാഹുൽ സ്വീകരിച്ചതോടെ ഗവർണർ നിലപാട് മാറ്റിയിരുന്നു. പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിക്കാനും സംസ്ഥാനത്തെ പൊതുജനങ്ങൾക്ക് പ്രശ്‌നമുണ്ടാക്കാൻ പ്രതിപക്ഷ നേതാക്കളെ കൂട്ടിവരാനാണ് രാഹുൽ അനുമതി ചോദിച്ചിരിക്കുന്നതെന്നും ഗവർണർ ആരോപിച്ചു.
വിമാനം അയച്ചുതരാമെന്ന ഗവർണർ സത്യപാൽ മാലിക്കിന്റെ നിർദേശം രാഹുൽ നേരത്തെ തള്ളിയിരുന്നു. വിമാനം അയച്ചുതരേണ്ടതില്ല. പകരം സ്വതന്ത്രമായി സഞ്ചരിക്കാനും ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാൽ മതിയെന്നും രാഹുൽ വ്യക്തമാക്കി.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ്, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി കേന്ദ്ര സർക്കാർ വിഭജിച്ചതോടെ സംസ്ഥാനത്ത് അക്രമങ്ങൾ വർധിച്ചതായി രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനെ വിമർശിച്ച് ഗവർണർ രംഗത്തെത്തുകയും ചെയ്തു. രാഹുൽ ഗാന്ധി സംസ്ഥാനത്തു വന്ന് സ്ഥിതിഗതികൾ വിലയിരുത്തുക. താങ്കൾ ഉത്തരവാദിത്തമുള്ള വ്യക്തിയാണ്. സ്ഥിതിഗതികൾ അറിയാതെ പ്രസ്താവന നടത്തരുത്. രാഹുലിന് കശ്മീരിലേക്ക് വരാൻ പ്രത്യേകം വിമാനം അയച്ചുതരാമെന്നും ഗവർണർ സത്യപാൽ മാലിക് പറഞ്ഞിരുന്നു.