വാഷിംഗ്‌ടൺ- കോളേജിലെ കമ്പ്യൂട്ടർ കേടുവരുത്തിയ കേസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ഒരു വർഷം ജയിൽ ശിക്ഷ. ന്യൂയോർക്ക് കോളേജിലെ കമ്പ്യൂട്ടറുകൾ കേടു വരുത്തിയ കേസിലാണ് അമേരിക്കൻ കോടതി ശിക്ഷ വിധിച്ചത്. കമ്പ്യൂട്ടർ സംവിധാനങ്ങൾ പൂർവ്വ സ്ഥിതിയിലാക്കുന്നതിന്റെ ചിലവിലേക്ക് 58,471 ഡോളർ അടക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിശ്വനാഥൻ അകുത്തോട്ട (27) എന്ന വിദ്യാർത്ഥിയാണ് ശിക്ഷക്ക് വിധേയനായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14 നാണു അതിമാരകമായ വൈറസുകൾ നിറഞ്ഞ മെമ്മറി ചിപ്പ് കമ്പ്യുട്ടറിൽ കയറ്റി കേടു വരുത്തിയത്.
66 കമ്പ്യൂട്ടറുകളിലാണ് ഇയാൾ വൈറസ് ചിപ്പ് കടത്തിയത്. ഇതേ തുടർന്ന് നിരവധി കമ്പ്യൂട്ടറുകളും മോണിറ്ററുകളും കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ ചില ഉപകരണങ്ങളും പാടെ നശിച്ചിരുന്നു. കമ്പ്യൂട്ടറിൽ യു എസ് ബി പോർട്ടിൽ പ്രത്യേക ചിപ്പുകളുള്ള ഉപകരണം ബന്ധിപ്പിക്കുന്നതോടെ കമ്പ്യൂട്ടറിലെ പ്രോഗ്രാമുകൾ മാഞ്ഞു പോകുകയും കപ്പാസിറ്റർ അടക്കമുള്ള ഇലക്ട്രോണിക്‌സ് കാർഡിലെ ഘടകങ്ങൾ നശിക്കുകയും ചെയ്യുന്ന വൈറസാണ് ഇയാൾ ഉപയോഗിച്ചത്. അമേരിക്കയിൽ വിദ്യാർത്ഥി വിസയിലാണ് ഇയാൾ താമസിക്കുന്നത്. ഫെബ്രുവരിയിൽ അറസ്‌റ്റു ചെയ്‌തത് മുതൽ നോർത്ത് കാലിഫോർണിയ പോലീസ് കസ്‌റ്റഡിയിലാണിയാൾ.