എടക്കര- ഉരുൾപൊട്ടലിനെത്തുടർന്ന് ചാലിയാർ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ കൈപ്പിനി പാലം തകർന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിത്തിലായി. കുറുമ്പലങ്ങോട് വില്ലേജിലെ മുഴുവൻ ആളുകളും മറ്റു പ്രയാസങ്ങൾക്കുപരി യാത്രാക്ലേശത്താൽ വലയുകയാണ്. കൈപ്പിനിയിൽനിന്ന് അഞ്ച് മിനിറ്റ് സഞ്ചരിച്ചാൽ ചുങ്കത്തറ ടൗണുമായി ബന്ധപ്പെടാൻ ജനങ്ങൾക്ക് സാധിച്ചിരുന്നു. എന്നാലിപ്പോൾ ഇരുപത് കിലോമിറ്ററോളം സഞ്ചരിച്ച് മൈലാടിപാലം വഴിയോ, ആറെട്ടു കിലോമിറ്ററോളം സഞ്ചരിച്ച് പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് വഴിയോ വേണം പുറം ലോകത്തെത്താൻ. രോഗികളെ ആശുപത്രികളിൽ എത്തിക്കാൻ പോലും ദുരിതത്തിലായിരിക്കുകയാണിവർ. പേമാരിയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ കൈപ്പിനി പാലം ഒലിച്ചുപോകുകയും മറ്റു പാലങ്ങൾ വെള്ളത്തിലാകുകയും ചെയ്തതോടെ വില്ലേജിലെ ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. യാത്രാ ദുരിതത്തിനു താൽക്കാലിക പരിഹാരമാകുമെങ്കിലും വരും നാളുകളിൽ വിദ്യാർഥികളടക്കമുള്ളവരുടെ കാര്യത്തിലാണ് ജനങ്ങളുടെ ആശങ്ക. പുതിയ പാലം യാഥാർഥ്യമാകുന്നതു വരെ മറ്റു സ്ഥലങ്ങളിൽ പഠനം നടത്തുന്നതടക്കമുള്ള വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നത് സംബന്ധിച്ചാണ് ആശങ്ക. പാലത്തിനു സമീപമുള്ള നിരവധി വീടുകളും മലവെള്ളപ്പാച്ചിലിൽ തകർന്നിരുന്നു.
2010-ലാണ് ജനങ്ങളുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കൈപ്പിനിയിൽ പാലം യാഥാർഥ്യമായത്. അഞ്ച് സ്പാനുകളിലായി നാല് സ്ലാബുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സ്പാനുകൾ മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാർ പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു ജനതയുടെ സ്വപ്‌നമാണ് തകർന്നത്.