Sorry, you need to enable JavaScript to visit this website.

ദുരിതത്തേക്കാൾ വലിയ ദുരന്തമായി നുണപ്രളയം

പ്രളയ ദുരിതത്തിൽ ഒരുമിച്ച് നിന്നുവെങ്കിൽ മാത്രമേ നമുക്ക് കേരളത്തെ പുനർനിർമിക്കാനാകൂ. ദുരിതത്തേക്കാൾ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാ ജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മൾ നേരിടേണ്ടത്.
ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂർത്തടിച്ചു/ വിദേശയാത്രകൾ നടത്തി/ ദുരുപയോഗിച്ചു/ രാഷ്ട്രീയക്കാർക്ക് നൽകി/ ചെലവാക്കിയില്ല എന്നിങ്ങനെ മികച്ച നുണകളാണ് കേരളത്തിൽ  അങ്ങോളമിങ്ങോളം നന്നായി പടർന്നത്.


1. ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്ന ആരോപണം തെറ്റാണ്. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണ്. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നൽകുവാനുള്ളതാണു അത്. എന്ത് തരം ദുരിത/ ദുരന്തങ്ങൾക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്/ അർഹത ഉറപ്പ് വരുത്തി  സഹായധനം നൽകും. ഏത് കേരളീയനും അതിൽ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വർഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അത്.
പ്രളയ ദുരിതങ്ങൾക്കായി നമ്മൾ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വെയ്ക്കുന്നു. അതിനർത്ഥം മറ്റ് ദുരിതങ്ങൾക്കുള്ള ഫണ്ടുകൾ ഇല്ലാതായി എന്നല്ല. ഓർക്കണം കേരളത്തിൽ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായി വകയിരുത്തിയ അടരിൽ നിന്നും പണം നൽകിയിട്ടുണ്ട് പ്രളയത്തിനായി വരവ് വന്ന തുക മറ്റൊന്നിനും വകമാറ്റി ചെലവഴിച്ചിട്ടില്ല.


2. ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാണ്.
തെറ്റായ അരോപണം. അതീവ സുതാര്യമാണു ഇതിലെ ഓരോ രൂപയുടെയും വിനിമയം. https://donation.cmdrf.kerala.gov.in/ വെബ്‌സൈറ്റ് പരിശോധിക്കുക: ദുരിതാശ്വാസ നിധിയിലെ എല്ലാ ചെലവുകളുടെയും വിനിയോഗത്തിന്റെ പൂർണ വിവരങ്ങൾ സർക്കാർ വെബ്‌സൈറ്റിൽ ഉണ്ട്. ആർക്കും പരിശോധിക്കാം സുതാര്യമാണത്.
നിയമസഭാ രേഖകൾ പരിശോധിക്കുക: പണത്തിന്റെ വരവ് ചെലവ് രേഖകൾ നിയമസഭയിൽ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശോധിക്കാം.വിവരാവകാശ നിയമം ഉപയോഗിക്കുക: 10 രൂപയ്ക്കു വിവരങ്ങൾ ലഭ്യമാകും.


3. ദുരിതാശ്വാസ നിധി തോന്നിയ പോലെ ചെലവഴിക്കാം
തെറ്റ്. മറ്റെല്ലാ ഗവർണ്മെന്റ് ഫണ്ടുകൾ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകൾ സി.എ.ജി ഓഡിറ്റിന് വിധേയമാണ്. ചെറിയ വിജിലൻസ് പരിപാടിയല്ല സി.എ.ജി ഓഡിറ്റ് റിപ്പോർട്ട്. അതിനു സർക്കാർ നിയമസഭയിൽ തന്നെ മറുപടി നൽകേണ്ടതുണ്ട്. ഈ പണം കൃത്യമായ ഓഡിറ്റിംഗിനു വിധേയമാണ്.


4. മുഖ്യമന്ത്രിക്ക് ഒപ്പിട്ട് പ്രളയ ഫണ്ട് എടുത്ത് ചെലവഴിക്കാം.
ശരിയല്ല.
ഇതിൽ വന്ന ഓരോ തുകയും ട്രഷറി മുഖാന്തരമാണ് വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. എന്നാൽ ചെലവാക്കുന്നത് റവന്യൂ വകുപ്പാണ്.
സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചെലവഴിക്കാനാകൂ.


5. Rebuild Kerala Initiative (RKI) ഓഫീസ് പ്രവർത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസ നിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തു.
അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചെലവഴിക്കുന്നില്ല. ഇതിനായുള്ള തുക പ്രത്യേക ഹെഡ് ഓഫ് അക്കൗണ്ടിൽ നിന്നും ചെലവഴിക്കുന്നു. സർക്കാർ ഉത്തരവ് കൃത്യമായി പരിശോധിക്കാവുന്നതാണ്.
ഇതൊരു ആഡംബര കെട്ടിടമല്ല. സെക്രട്ടറിയേറ്റിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സാധാരണ കെട്ടിടമാണിത്. കാൾസർ ഹീതർ കെട്ടിടത്തിലെ നിലവിലെ വിപണി വാടകയിൽ നിന്നും അരപ്പൈസ അധികം നൽകിയിട്ടില്ല.


6. ഇത് ലക്ഷ്മി നായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടമാണ്.
തെറ്റ്. വാടകയ്ക്ക് സർക്കാർ എടുത്ത ഒന്നാം നിലയുടെ ഉടമസ്ഥൻ ഒരു ലക്ഷ്മി നായരും അല്ല. മുട്ടട സ്വദേശി കെ.വി. മാത്യുവാണ് ഉടമസ്ഥൻ. ഉടമസ്ഥാവകാശം, വാടക നിരക്ക്, അനുബന്ധ ചാർജുകൾ എന്നിവയിന്മേൽ ധാരണയിൽ എത്തി എഗ്രിമെന്റ് വെച്ചിട്ടുണ്ട്. ഇതിന്റെ സുതാര്യതയും വിവരാവകാശത്തിലൂടെ പരിശോധിക്കാം.
ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിച്ച് എല്ലാം ഉറപ്പ് വരുത്തിയതാണ്. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സർക്കാരിന്റെ പാട്ടഭൂമിയാണ് ഇതെന്നതും  നുണപ്രചാരണമാണ്.


7. ആർ.കെ.ഐ ഓഫീസിനായി 88 ലക്ഷം രൂപ ചെലവഴിക്കുന്നു. ഫയൽ നോക്കാൻ ഇത്ര വലിയ ആർഭാടമോ?
തെറ്റായ ആരോപണം. ഒട്ടും ആർഭാടമില്ലാതെയാണ് നമ്മൾ പ്രവർത്തിച്ചിട്ടുള്ളത്. വിശപ്പിന്റെയും വികസനത്തിന്റെയും മീതെയല്ല ആർഭാടങ്ങൾ വെക്കേണ്ടത് എന്ന ഉത്തമബോധ്യം റീ ബിൽഡ് കേരളയ്ക്കുണ്ട്.
ആർ.കെ.ഐ പ്രവർത്തനം ആരംഭിച്ചിട്ട് എട്ട് മാസങ്ങളായി. ഇതിനിടയിൽ ആർ.കെ.ഐ കമ്മിറ്റിയുടെ നാൽപതിലേറേ യോഗങ്ങൾ നടന്നു. ലോക ബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും അൻപതോളം വിദഗ്ധർ കേരളം സന്ദർശിക്കുകയും സെക്രട്ടറിമാർ, വകുപ്പധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു. ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാൻ ആർ.കെ.ഐ പണം ചെലവഴിച്ചിട്ടേ ഇല്ല. ഒരു ചെലവും ചെയ്യാതെ പരിമിതമായ സൗകര്യത്തിൽ ഈ ചർച്ചകളെല്ലാം വിജയകരമായി നടത്തി.
ഇതിന്റെ ഫലമായി ലോക ബാങ്ക്, ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW) എന്നിവയിൽ നിന്നും 3150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. സൗജന്യമായി ഒരു അന്താരാഷ്ട്ര ഏജൻസിയും നമ്മുടെ കേരളത്തെ നിർമിക്കാൻ പണം കടം നൽകില്ല. അവർക്ക് ബോധ്യപ്പെടണം. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ നിരവധി വിദഗ്ധരുടെയും കൺസൾറ്റന്റുമാരുടെയും സേവനം ആർ.കെ.ഐക്ക് അനിവാര്യമാണ്.  

Latest News