മോസ്‌കോ- റഷ്യയിൽ പുതിയ ആയുധ പരീക്ഷണത്തിനിടെ അഞ്ചു ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു. പുതിയ ആണവായുധ പരീക്ഷണത്തിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതായി റഷ്യൻ ആണവോർജ്ജ ഏജൻസി മേധാവി അറിയിച്ചു. വെള്ളക്കടൽ തീരത്ത് മിലിട്ടറി ആസ്ഥാനത്താണ് ആയുധ പരീക്ഷണം നടത്തവെ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിനിടെ വികിരണത്തിന്റെ തോത് വർദ്ധിച്ചതായി ആണവോർജ്ജ ഏജൻസി അറിയിച്ചു. ബ്യുറേവെസ്റ്റിനിക് ക്രൂയിസ് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടക്കുന്നതിടെയാണ് അപകടമെന്ന് അമേരിക്കൻ വിദഗ്ദ്ധൻ പറഞ്ഞു. അഞ്ചു ആണവ വിദഗ്‌ധരുടെ മരണത്തിൽ ദേശീയ ആണവോർജ്ജ ഏജൻസി റോസാറ്റോം അനുശോചിച്ചു. അവരുടെ സമരണയിലായിരിക്കും പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നതെന്നു റൊസാറ്റോം തലവൻ അലക്‌സായി ലിഖാചിവ് പറഞ്ഞു.