ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ മകള്‍ മുറിയില്‍ പൂട്ടിയിട്ടു

ജംഷഡ്പൂര്‍-  മദ്യലഹരിയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ മകള്‍ മുറിയില്‍ പൂട്ടിയിട്ട് ബാലികയെ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരിലാണ് സംഭവം. പിതാവിനെ മുറിയില്‍ പൂട്ടിയിട്ട ശേഷം 15 കാരി അധികൃതരെ അറിയിക്കുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.
ബിര്‍സ ബസ്തിയില്‍ നാലുവയസ്സുകാരിയെ പിടിച്ചുവലിച്ച് മുറിയുടെ പുറത്തെത്തിച്ച ശേഷം പ്രതിയെ മകള്‍ മുറിക്കകത്താക്കി പുറമെ നിന്ന് പൂട്ടുകയായിരുന്നു. തുടര്‍ന്ന് അംഗന്‍വാടി സേവികയെ ഫോണില്‍ വിവരം അറിച്ചു. അംഗന്‍വാടി സേവിക ചൈല്‍ലൈന്‍ പ്രവര്‍ത്തകരേയും അവര്‍ സോനാരി പോലീസ് സ്‌റ്റേഷനിലും അറിയിച്ചു.
സുരേഷ് ബോദ്ര എന്നയാളെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ പരിശോധനയും നടത്തി. ബന്ധുവായ ബാലികയെയാണ് രണ്ട് മക്കളുടെ പിതാവായ ബോദ്ര പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ബാലികയുടെ അമ്മായിയും ഈസ്റ്റ് സിങ്ഭൂം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ജാര്‍ഖണ്ഡിലെ ചായ്ബസയില്‍നിന്നാണ് നാലു വയസ്സുകാരി മുത്തശ്ശിയുടെ വീട്ടിലെത്തിയത്. ഇവിടെ നിന്ന് പ്രതി ചോക്കലേറ്റ് നല്‍കി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. സംഭവ സമയത്ത് പ്രതി മദ്യപിച്ച നിലയിലായിരുന്നുവെന്നും ഇയാളുടെ മദ്യപാനം ഭാര്യക്കും മകള്‍ക്കും വലിയ ശല്യമായിരുന്നുവെന്നും പോലീസ് പറഞ്ഞു. തക്കസമയത്ത് പോലീസ് എത്തിയതു കൊണ്ടാണ് ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍നിന്ന് ഇയാള്‍ രക്ഷപ്പെട്ടതെന്നും പോലീസും പറഞ്ഞു. വീടിനടുത്തുള്ള മറ്റു സ്ത്രീകളേയും ഇയാള്‍ ശല്യം ചെയ്തിരുന്നുവെന്ന് പരാതിയുണ്ട്.

 

 

Latest News