മസ്‌ജിദുൽ അഖ്‌സ- പെരുന്നാൾ നിസ്‌കാരത്തിനായി ഒരുമിച്ചു കൂടിയ ഫലസ്തീനികൾക്കെതിരെ ഇസ്‌റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്‌തീനികൾക്ക് പരിക്കേറ്റു. പ്രാർത്ഥനക്കെത്തിയ വിശ്വാസികളും ഇസ്‌റാഈൽ സൈനികരുമാണ് ഏറ്റു മുട്ടിയത്. മസ്‌ജിദുൽ അഖ്‌സ കോമ്പൗണ്ടിലാണ് ഫലസ്‌തീൻ ജനത ഇസ്‌റാഈൽ സേനയുമായി ഏറ്റുമുട്ടിയത്. പെരുന്നാൾ നിസ്‌കാരത്തിനായി മസ്‌ജിദുൽ അഖ്‌സ മുറ്റത്ത് ആയിരക്കണക്കിന് വിശ്വാസികളാണ് തടിച്ചു കൂടിയിരുന്നത്. ഏറ്റുമുട്ടലുകൾ സാധ്യതയുള്ളതിനാൽ ഞായറാഴ്ച്ച ജൂത സന്ദർശകർക്കുള്ള പ്രവേശനത്തിന് ഇസ്രായേൽ പോലീസ് വിലക്കേർപ്പെടുത്തിയിരുന്നു. സംഭവത്തിൽ 37 പേർക്ക് പരിക്കേറ്റതായി ഫലസ്‌തീൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്‌തു. പ്രതിഷേധിച്ച വിശ്വാസികൾക്കെതിരെ ഇസ്‌റാഈൽ സൈന്ന്യം കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. ഏറ്റുമുട്ടലിനെ തുടർന്ന് ഒരു മണിക്കൂർ വൈകിയാണ് ഇവിടെ പെരുന്നാൾ നിസ്‌കാരം നടന്നത്.