സൻആ- യുദ്ധം തുടരുന്ന യമനിൽ മൂന്നു ദിവസത്തിനിടെ നാൽപത് പേർ കൊല്ലപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തെന്നു ഐക്യ രാഷ്ട്ര സഭ. യമനിലെ രണ്ടാമത്തെ നഗരിയായ ഏദനിലാണ് ഈ മാസം എട്ടു മുതൽ ഇത് വരെയായി ഇത്രയും ആളുകൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഇരു വിഭാഗത്തെയും സൈനികർ കൂടാതെ സാധാരണക്കാരും ഉൾപ്പെടും. ഈ ദിവസങ്ങൾക്കിടെ നടന്ന പ്രാഥമിക കണക്കുകളാണിത്. പെരുന്നാൾ സുദിനത്തിൽ സമാധാനത്തിലും ഐക്യത്തിലും കുടുംബങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നതിനുപകരം തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തിൽ വിലപിക്കുന്നുവെന്നത് ഹൃദയ ഭേദകമായ കാഴ്ച്ചയാണെന്ന് യമനിലെ യു എൻ ജീവകാരുണ്യ കോർഡിനേറ്റർ ലിസെ ഗ്രാൻഡെ പറഞ്ഞു. പരിക്കേറ്റവരെ രക്ഷിക്കാൻ മെഡിക്കൽ ടീമുകളെ അയയ്ക്കുകയെന്നതാണ് ഇപ്പോൾ ഞങ്ങൾ കൈക്കൊള്ളുന്ന പ്രധാന നടപടി. യുദ്ധക്കെടുതി മൂലം വീടുകളിൽ കുടുങ്ങി കിടക്കുന്ന ജനങ്ങൾ ഭക്ഷണത്തിനും വെള്ളത്തിനുമായി നെട്ടോട്ടമോടുന്ന റിപ്പോർട്ടുകളിൽ ഞങ്ങൾ ആകെ ആശങ്കാകുലരാണെന്നും ഇവർ കൂട്ടിച്ചേർത്തു