നിലമ്പൂർ- കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നു. വൈകിട്ട് നിലമ്പൂർ കവളപ്പാറയിലെത്തിയ രാഹുൽ ഗാന്ധി ദുരന്തബാധിതരുമായി സംസാരിച്ചു. വയനാട്ടിലും കോഴിക്കോട് ജില്ലയിലെ മറ്റ് പ്രളയബാധിത മേഖലകളിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും. കവളപ്പാറയിലെ ദുരന്തസ്ഥലത്ത് സന്ദർശിച്ച ശേഷം മമ്പാട് എം.ഇ.എസ് കോളെജിൽ ക്യാമ്പിലും സന്ദർശനം നടത്തും. നാളെയായിരിക്കും വയനാട് ജില്ലയിലേക്ക് പോകുക. ഉരുൾപൊട്ടലുണ്ടായ പുത്തുമലയിലും ദുരിതാശ്വാസ ക്യാമ്പുകളിലും രാഹുൽഗാന്ധി എം.പി. സന്ദർശനം നടത്തും. രാവിലെ 11.30 ഓടെ പുത്തുമലയിലെത്തുന്ന എം.പി ഉരുൾപൊട്ടിയ സ്ഥലം സന്ദർശിച്ചശേഷം മുണ്ടക്കൈയിലെയും മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തും. തുടർന്നു കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞു പനമരം, മീനങ്ങാടി, മുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലെ ക്യാമ്പുകളും സന്ദർശിക്കും. സുരക്ഷാകാരണങ്ങളാലും ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും വയനാട് സന്ദർശനം മാറ്റിവയ്ക്കണമെന്നു ജില്ലാ അധികതൃതർ രാഹുൽഗാന്ധിയോടു അഭ്യർഥിച്ചിരുന്നു.