Sorry, you need to enable JavaScript to visit this website.

വിദേശികളുടെ റെമിറ്റൻസിൽ ഏഴു ശതമാനം കുറവ്

റിയാദ് - സൗദിയിലെ വിദേശികൾ മേയ് മാസത്തിൽ ബാങ്കുകൾ വഴി സ്വദേശങ്ങളിലേക്ക് അയച്ച പണത്തിൽ 7.6 ശതമാനം കുറവ് രേഖപ്പെടുത്തി. മേയ് മാസത്തിൽ വിദേശികളുടെ റെമിറ്റൻസ് 1,303 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിദേശികൾ 1,411 കോടി റിയാൽ സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ മേയിൽ വിദേശികളുടെ റെമിറ്റൻസിൽ 107 കോടി റിയാലിന്റെ കുറവാണുണ്ടായത്. നാലു മാസത്തിനിടെ വിദേശികളുടെ റെമിറ്റൻസിൽ ഏറ്റവും വലിയ രണ്ടാമത്തെ കുറവ് രേഖപ്പെടുത്തിയത് മേയ് മാസത്തിലാണ്. ഏപ്രിലിൽ 3.96 ശതമാനവും മാർച്ചിൽ 1.6 ശതമാനവും ഫെബ്രുവരിയിൽ 14.7 ശതമാനവും കുറവാണ് റെമിറ്റൻസിൽ രേഖപ്പെടുത്തിയത്. 
2016 ജൂണിലാണ് സൗദിയിലെ വിദേശികൾ ഏറ്റവും കൂടുതൽ പണം സ്വദേശങ്ങളിലേക്ക് അയച്ചത്. ആ മാസം 1,580 കോടി റിയാൽ വിദേശികൾ അയച്ചു. ഇത് സർവകാല റെക്കോർഡ് ആണ്. തൊട്ടുമുൻ മാസത്തെ അപേക്ഷിച്ച് 280 കോടി റിയാലാണ് 2016 ജൂണിൽ വിദേശികൾ അയച്ചത്. കഴിഞ്ഞ വർഷം 15,189 കോടി റിയാലായിരുന്നു വിദേശികളുടെ ആകെ റെമിറ്റൻസ്. 2015 ൽ ഇത് 15,690 കോടി റിയാലായിരുന്നു. 2015 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം റെമിറ്റൻസിൽ മൂന്നു ശതമാനം (500 കോടി റിയാലോളം) കുറവ് രേഖപ്പെടുത്തി. 2005 മുതൽ 2015 വരെ തുടർച്ചയായി 11 വർഷം വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് കഴിഞ്ഞ കൊല്ലം റെമിറ്റൻസിൽ കുറവുണ്ടായത്. 
മേയ് മാസം വ്യക്തിപരമായ ആവശ്യങ്ങൾക്ക് സൗദികൾ വിദേശങ്ങളിലേക്ക് അയച്ച പണത്തിൽ 22.5 ശതമാനം വർധനവുണ്ടായി. 711 കോടി റിയാലാണ് വ്യക്തിപരമായ ആവശ്യങ്ങൾക്ക് മേയ് മാസത്തിൽ സൗദികൾ വിദേശങ്ങളിലേക്ക് അയച്ചത്. 2016 മേയിൽ ഇത് 580 കോടി റിയാലായിരുന്നു. 2015 നവംബറിനു ശേഷം സൗദികളുടെ റെമിറ്റൻസ് ഏറ്റവും വർധിച്ചത് കഴിഞ്ഞ മേയിലാണ്. 2015 നവംബറിൽ 901 കോടി റിയാലായിരുന്നു സൗദികളുടെ റെമിറ്റൻസ്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മേയിൽ സൗദികളുടെ റെമിറ്റൻസിൽ 83.2 ശതമാനം വർധനവുണ്ടായി. ഏപ്രിലിൽ 380 കോടി റിയാൽ മാത്രമായിരുന്നു സൗദികളുടെ റെമിറ്റൻസ്. 

Latest News