Sorry, you need to enable JavaScript to visit this website.

ഹാജിമാരെ വിലക്കിയ ഖത്തര്‍ നടപടി ഖേദകരം- ഹജ് മന്ത്രാലയം

മക്ക - ഖത്തരി തീർഥാടകരുടെ രജിസ്‌ട്രേഷന് സൗദി ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ മുഴുവൻ ലിങ്കുകളും ഖത്തർ ഗവൺമെന്റ് ബ്ലോക്ക് ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ വക്താവ് ഹാതിം ഖാദി പറഞ്ഞു. മക്കയിൽ പൊതുസുരക്ഷാ വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തരി പൗരന്മാരെയും ഖത്തറിൽ കഴിയുന്ന വിദേശികളെയും ഹജ് നിർവഹിക്കുന്നതിൽനിന്ന് ഖത്തർ ഗവൺമെന്റ് വിലക്കി. നിലവിൽ മക്കയിലുള്ള ഖത്തരി തീർഥാടകർ വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന മുഴുവൻ തീർഥാടകർക്കും സേവനം നൽകുന്നതിന് ഹജ്, ഉംറ മന്ത്രാലയം ഒരുക്കമാണെന്നും ഹാതിം ഖാദി പറഞ്ഞു. 


ഹജ് തീർഥാടകരുടെ സുരക്ഷക്ക് കോട്ടം തട്ടിക്കുന്നതിന് ശ്രമിക്കുന്നവർ മുസ്‌ലിംകളുടെ കൂട്ടത്തിലുണ്ടാകുന്നത് ഖേദകരമാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. സുഗമമായ ഹജ് സംഘാടനത്തിന് തുരങ്കം വെക്കുന്നവരും വിശുദ്ധ കഅ്ബാലയത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നവരും ഹജ്, ഉംറ തീർഥാടകർക്ക് സൗദി അറേബ്യ നൽകുന്ന സേവനങ്ങൾ വില കുറച്ചു കാണിക്കുന്നവരും മുസ്‌ലിംകളുടെ കൂട്ടത്തിലുണ്ട്. സൗദി അറേബ്യയെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം ശ്രമങ്ങൾ സൗദി അധികൃതർ ഗൗനിക്കുന്നില്ല. 
ഹജിനിടെ തീർഥാടകരുടെ സുരക്ഷക്ക് ഭംഗം വരുത്തുന്നവരെ കർക്കശമായി കൈകാര്യം ചെയ്യും. ഹജിന്റെ പവിത്രതക്ക് കോട്ടം തട്ടിക്കുന്നതിന് ആരെയും അനുവദിക്കില്ല. ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേജർ ജനറൽ മൻസൂർ അൽതുർക്കി പറഞ്ഞു. 


ഖത്തരി തീർഥാടകർക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഹജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ നാലു ലിങ്കുകൾ ഖത്തർ ഗവൺമെന്റ് നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ഓരോ ലിങ്കുകൾ ഖത്തർ ബ്ലോക്ക് ചെയ്യുമ്പോഴും സൗദി അറേബ്യ പകരം പുതിയ ലിങ്കുകൾ ഏർപ്പെടുത്തി. ഖത്തറിനും സൗദി അറേബ്യക്കുമിടയിൽ നേരിട്ട് വിമാന സർവീസുകളില്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴിയാണ് ഖത്തരി തീർഥാടകർ സൗദിയിലെത്തേണ്ടത്. ഖത്തറിൽ നിന്ന് നേരിട്ട് തീർഥാടകർ എത്തിയിട്ടില്ലെങ്കിലും മറ്റു രാജ്യങ്ങളിൽ കഴിയുന്ന ഖത്തരികൾ ഇത്തവണ ഹജിനെത്തിയിട്ടുണ്ട്. 


 

Latest News