ഡെറാഡൂൺ- വളർത്തു നായയെ കൊന്നതിലെ അരിശം തീർക്കാൻ മൂന്നു പുള്ളിപുലികളെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ രാജാജി നാഷണൽ പാർക്കിലെ മൂന്നു പുള്ളിപ്പുലികളാണ് വിഷമേറ്റു കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്ഥലവാസിയായ സുഖ്‌പാൽ എന്നയാൾ അധികൃതരോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്. താൻ വളർത്തുന്ന രണ്ടു നായ്ക്കളിൽ ഒന്നിലെ കൊലപ്പെടുത്തുകയും മറ്റൊന്നിനെ ഗുരുതരമായി ആക്രമിക്കുകയും ചെയ്‌തതിൽ അരിശം മൂത്താണ് ഇയാൾ ഇത്തരമൊരു കൃത്യത്തിനു മുതിർന്നത്. ചത്ത നായകളുടെ ശരീരത്തിൽ ധാരാളം കീടനാശി പുരട്ടുകയും പിന്നീട് അത് ഫോറെസ്റ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
വിഷം പുരട്ടിയ ഇറച്ചി ഭക്ഷിച്ച പുള്ളിപുലികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പുള്ളിപ്പുകളിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് വിഷം ചേർന്ന ഇറച്ചിയുടെ അവശിഷ്ടം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്‌റ്റ് അഞ്ചിനാണ് ഫോറസ്‌റ്റ് അധികൃതർ മൂന്നു പുള്ളിപുലികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്നെണ്ണത്തിൻറെയും വയറ്റിൽ വലിയ തോതിൽ വിശാംശം കണ്ടെത്തിയിരുന്നു. ഫോറസ്‌റ്റ് നഴ്‌സറിയിൽ ഉപയോഗിക്കുന്ന കീടനാശിനിയാണ് ഇതെന്നും തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ ഭാര്യ ഫോറസ്‌റ്റ് നഴ്‌സറി വിഭാഗത്തിലാണെന്നു കണ്ടെത്തുകയും കൂടുതൽ ചോദ്യം ചെയ്യലിൽ സംഭവം പുറത്താവുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പന്ത്രണ്ടു ദിവസത്തെ ജുഡീഷ്യൽ റിമാൻഡിൽ വിട്ടു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് രാജാജി ദേശീയോദ്യാനം. 1983-ലാണ് ഉദ്യാനം രൂപീകൃതമായത്.