പട് ന- അഴിമതി ആരോപണത്തിൽ ആർജെഡി നേതാവും മുൻ റെയിൽവേ മന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ കേസ്. ഐആര്‍സിടിസിയുടെ ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ട് ലാലുവിന് പുറമേ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന റാബ്റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ലാലുവിന്റേയും ബന്ധുക്കളുടേയും വീടുകളിൽ സിബിഐ റെയ്ഡ് നടക്കുകയാണ്. ദൽഹി, പൂരി, റാഞ്ചി, പാട്ന, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് പരിശോധന.
2006ൽ റെയിൽവേ മന്ത്രിയായിരിക്കെ ഐആർസിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. സ്വകാര്യ കമ്പനിക്ക് ടെൻഡർ അനുവദിച്ചതിന് പാരിതോഷികമായി ലാലു രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്ന കേസില്‍ ഐആര്‍സിടിസി മുൻ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയൽ, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവരും കേസിൽ പ്രതികളാണ്.