Sorry, you need to enable JavaScript to visit this website.

കനത്ത മഴ: കരിപ്പൂരിൽ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു

കൊണ്ടോട്ടി- കനത്ത മഴയിൽ അന്തരീക്ഷം മേഘാവൃതമായതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട മൂന്നു വിമാനങ്ങൾ മൂന്ന് വിമാനത്താവളങ്ങളിലേക്കായി തിരിച്ചുവിട്ടു. ഒരു സർവീസ് റദ്ദാക്കി. വ്യാഴാഴ്ച പുലർച്ചെ 4.30 ന് ബഹ്‌റൈയിനിൽ നിന്ന് കരിപ്പൂരിലെത്തിയ ഗൾഫ് എയർ വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടു. പിന്നീട് രാവിലെ 6.30 ന് കരിപ്പൂരിലെത്തിയ ഈ വിമാനം 7 ന് ബഹ്‌റൈനിലേക്കു തിരിച്ചു പോയി. 
പുലർച്ചെ 4.45 ന് അബുദാബിയിൽ നിന്ന് കരിപ്പൂരിലിറങ്ങേണ്ട  ഇത്തിഹാദ് എയർ വിമാനം കോയമ്പത്തൂരിലേക്കാണ് തിരിച്ചുവിട്ടത്. ഈ വിമാനം 9.15 ന് കരിപ്പൂരിൽ തിരിച്ചെത്തിയെങ്കിലും   അബുദാബിയിലേക്കുളള തുടർ സർവീസ് റദ്ദാക്കി. വൈമാനികന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാലാണ് സർവീസ് പുലർച്ചെയിലേക്ക് ക്രമീകരിച്ചത്. ഈ വിമാനം ഇന്നു പുലർച്ചെ അബുദാബിയിലേക്ക് പുറപ്പെടും.
രാവിലെ 10.55 ന് കരിപ്പൂരിലിറങ്ങേണ്ട ദോഹയിൽ നിന്ന് കരിപ്പൂർ വഴി തിരുവനന്തപുരത്തേക്കുളള എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. ഈ വിമാനവും ഏറെ വൈകിയാണ് പിന്നീട് കരിപ്പൂരിലെത്തിയത്.
കനത്ത മഴയിൽ അന്തരീക്ഷം മൂടിക്കെട്ടിയതോടെ വൈമാനികർക്ക് സുരക്ഷിതമായി റൺവേയിൽ വിമാനങ്ങൾ ഇറക്കാൻ കഴിഞ്ഞില്ല. വിമാനങ്ങളെല്ലാം നിശ്ചിത ഷെഡ്യൂൾ സമയത്ത് തന്നെ വിമാനത്താവളത്തിന് മുകളിലെത്തിയെങ്കിലും റൺവേയുടെ നേർരേഖ കാണാൻ കഴിഞ്ഞില്ല. 
തുടർന്ന് നിരവധി തവണ ആകാശത്ത് വട്ടമിട്ട് പറന്ന് ലാന്റിംഗിന് ശ്രമം നടത്തിയെങ്കിലും സാധ്യമാകാതെ വന്നതോടെയാണ് കരിപ്പൂർ എയർട്രാഫിക് കൺട്രോളിന്റെ നിർദേശത്തിൽ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടത്. 

Latest News